പാലക്കാട് : തരൂരിൽ സിപിഎം ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകൻ അരുണിന്റെ ശരീരത്തിൽ ഏറ്റത് ആഴമുള്ള മുറിവുകൾ. ഇതിൽ ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അതേസമയം അരുണിന്റെ ഭൗതികദേഹം സംസ്‌കരിച്ചു.
മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണ് അരുണിന്റെ ശരീരത്തിൽ ഏറ്റത്. പേനാക്കത്തികൊണ്ടുള്ള മുറിവുകളാണ് ഇതെന്നാണ് നിഗമനം. ഹൃദയത്തിലേറ്റ ആഴമുള്ള മുറിവാണ് മരണകാരണം ആയത്. കുത്തേറ്റതോടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകൾ ഉണ്ട്.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അരുണിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നത്. ശേഷം പഴയന്നൂർ പ്ലാഴിയിൽ നിന്നും വിലാപയാത്രയായി മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ട് പോയി. പ്ലാഴിയിൽ എത്തിച്ച ഭൗതികദേഹം കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഏറ്റുവാങ്ങിയത് . വീട്ടിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന്‌വെച്ച ശേഷമായിരുന്നു സംസ്‌കാരം. അരുണിനെ അവസാനമായി ഒന്നു കാണാൻ നിരവധി പേരാണ് വീട്ടിലേക്ക് എത്തിയത്.
കഴിഞ്ഞ രണ്ടാം തിയതിയാണ് അരുണിന് നേരെ സിപിഎം ആക്രമണം ഉണ്ടായത്. കൂർത്ത കമ്പി കൊണ്ടും സോഡാ കുപ്പികൾ കൊണ്ടും കുത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അരുൺ കഴിഞ്ഞ 9 ദിവസമായി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
Comments