ശ്രീനഗർ : ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാന് നേരെ ഭീകരാക്രമണം. ഭീകരർ വീട്ടിൽ കയറി ജവാനെ വെടിവെച്ച് കൊലപ്പെടുത്തി. ഷോപിയാൻ സ്വദേശി മുക്താർ അഹമ്മദ് ദോഹിയാണ് മരിച്ചത്. രാത്രിയോടെയായിരുന്നു സംഭവം.
ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. ഇതിനിടെയാണ് ജവാന് നേരെ ആക്രമണം ഉണ്ടായത്. ഏതാനും ദിവസങ്ങളായി മുക്താർ അവധിയിൽ ആയിരുന്നു. ഇത് മനസ്സിലാക്കിയാണ് ഭീകരർ വീട്ടിൽ എത്തിയത്. രാത്രിയോടെ വീട്ടിൽ അതിക്രമിച്ച് കടന്ന ഭീകരർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവ ശേഷം ഉടനെ ഭീകരർ രക്ഷപ്പെട്ടു.
ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും വീട്ടുകാരും ചേർന്ന് അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഭീകരർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ് മൂന്ന് ദിവസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണം ആണ് ഇത്. നേരത്തെയുണ്ടായ ആക്രമണങ്ങളിൽ ഗ്രാമമുഖ്യൻ ഉൾപ്പെടെ മൂന്നോളം പേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു.
Comments