ദുബായ് : തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നിയമങ്ങൾ ശക്തമാക്കി യുഎഇ. നിയമനത്തിന്റെ പേരിൽ തൊഴിലാളികളിൽ നിന്നും പണം ഈടാക്കിയാൽ റിക്രൂട്ടിംഗ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് യുഎഇ മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. ഏജൻസി വഴിയാണ് നിയമനമെങ്കിലും തൊഴിലാളിയും തൊഴിലുടമയും തമ്മിലാണു നിയമപരമായ ബന്ധമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ റിക്രൂട്ടിംഗ് ഏജൻസികൾക്കും ഇടനിലക്കാർക്കുമുള്ള മാർഗനിർദേശങ്ങളിലാണ് യുഎഇ ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളികളുടെ നിയമനത്തിന്റെ മറവിൽ ഏജൻസികൾ പണം കൈപ്പറ്റിയാൽ ആദ്യം ലൈസൻസ് താൽക്കാലികമായി മരവിപ്പിക്കും. പിന്നീട് റദ്ദാക്കും. നിയമനവും ജോലിയുമായി ബന്ധപ്പെട്ട കരാറുകളുടെ പകർപ്പ് തൊഴിലാളികൾക്ക് ഏജൻസികൾ നൽകണം. രാജ്യത്തെ നിയമങ്ങളും നിർദേശങ്ങളും പരിഗണിച്ചുള്ള വിദ്യാഭ്യാസ യോഗ്യത നിയമനങ്ങളിൽ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നവർക്കും അവരുടെ ബന്ധുക്കൾക്കും റിക്രൂട്ട്‌മെന്റ് ലൈസൻസ് ലഭിക്കില്ല. ലൈസൻസ് അപേക്ഷകരിൽ അടുത്ത ബന്ധുക്കളുണ്ടായാൽ അപേക്ഷ നിരസിക്കും.
അപേക്ഷകനു വ്യക്തമായ വിലാസമുള്ള ആസ്ഥാനം ഉണ്ടാകണം. എന്നാൽ ഓൺലൈൻ വഴിയുള്ള റിക്രൂട്ടിംഗ് ഏജൻസികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിബന്ധനകൾ കൃത്യമായി പാലിക്കുന്നവർക്കേ ലൈസൻസ് ലഭിക്കുകയുള്ളൂ
Comments