കീവ്: റഷ്യ-യുക്രെയ്ൻ നാലാം ഘട്ട ചർച്ച പുരോഗമിക്കുന്നു. യുക്രെയ്ൻ സമയം രാവിലെ 10.30നാണ് ചർച്ച ആരംഭിച്ചത്. വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. യുക്രെയ്നെ തകർത്തുകൊണ്ടള്ള റഷ്യയുടെ ഷെല്ലാക്രമണവും വെടിവെപ്പും തുടരുന്നതിനിടെയാണ് ചർച്ച. യുക്രെയ്നിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും റഷ്യൻ സൈന്യം പിന്മാറണമെന്നും ആവശ്യപ്പെടുമെന്ന് യുക്രെയ്ൻ പ്രതിനിധിയായ മിഖൈലോ പോഡോലിയാക് പറഞ്ഞിരുന്നു.
അതിനിടെ യുക്രെയ്ൻ സൈനികർ ഡോണെറ്റ്സ്കിൽ നടത്തിയ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടാണ് റിപ്പോർട്ട്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രെയ്ന്റെ ടോച്ക മിസൈൽ പതിക്കുകയായിരുന്നു. റഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ തലസ്ഥാനമാണ് ഡോണെറ്റ്ക്സ്. അതേസമയം ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ വീഡിയോയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
റഷ്യൻ സൈന്യം കീവിലെ ഒരു വിമാന നിർമ്മാണ ഫാക്ടറിയിൽ ഒരു വലിയ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രെയ്ൻ അറിയിച്ചു. ആക്രമണത്തിൽ രണ്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്നിലെ ഏറ്റവും വലിയ വിമാന നിർമ്മാണ പ്ലാന്റാണ് അന്റോനോവ് ഫാക്ടറി. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനങ്ങൾ നിർമ്മിക്കുന്നത് ഇവിടെയാണ്. നാലാം ഘട്ട ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഈ രണ്ട് ആക്രമണങ്ങളും നടന്നിരിക്കുന്നത്.
സൈനിക നടപടി തുടരുമെന്നും യുക്രെയ്ൻ പോരാട്ടം നിർത്തിയാൽ മാത്രമെ യുദ്ധത്തിൽ നിന്ന് പിന്മാറുകയുള്ളൂ എന്നാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രതികരണം.
Comments