തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറും. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. സുരേഷിന് മർദ്ദമേറ്റെന്ന സൂചന നൽകി പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് അന്വേഷണം സിബിഐയ്‌ക്ക് വിടാൻ തീരുമാനമായത്. ശരീരത്തുണ്ടായിരുന്ന ചതവുകൾ മരണകാരണമായ ഹൃദയാഘാതത്തിന് ആക്കം കൂട്ടിയേക്കാമെന്നാണ് ഡോക്ടർ സൂചിപ്പിച്ചത്. ഫെബ്രുവരി 28നാണ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥർ സസ്‌പെൻഷനിലാണ്. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് കേസന്വേഷണം സർക്കാർ സിബിഐയ്‌ക്ക് വിടുന്നത്. പോലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് കടുത്ത മർദ്ദനത്തിന് ഇരയായെന്നാണ് ബന്ധുക്കൾ പറയുന്നത്. 28ന് രാവിലെ സുരേഷിന് നെഞ്ചുവേദന ഉണ്ടായെന്നും പിന്നീട് ആശുപത്രിയിലെത്തിപ്പോഴേക്കും മരിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം.
സുരേഷിനൊപ്പം അറസ്റ്റിലായ നാല് പേരും മജിസ്റ്റീരിയിൽ അന്വേഷണത്തിൽ പോലീസിന് അനുകൂലമായാണ് മൊഴി നൽകിയത്. യാതൊരു ഉപദ്രവവും ഉണ്ടായില്ലെന്നായിരുന്നു മൊഴി. എന്നാൽ ഇതേ പ്രതികൾ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത് വ്യത്യസ്തമാണ്. പിടികൂടാൻ നേരം ഒടിരക്ഷപെടാൻ ശ്രമിച്ചപ്പോൾ ലാത്തികൊണ്ട് അടിച്ചെന്നാണ് മൊഴി.
Comments