ബംഗളുരു: ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വിദ്യാർത്ഥികൾ അവരവരുടെ പഠനത്തിന് പ്രാധാന്യം കൊടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ‘ എല്ലാ വിദ്യാർത്ഥികളും അവരുടെ പഠനത്തിന് പ്രാധാന്യം കൊടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. സ്‌കൂളുകളിലേക്ക് വരിക, പഠിക്കുക, പരീക്ഷകൾ ഭംഗിയായി പൂർത്തിയാക്കുക’ അദ്ദേഹം പറഞ്ഞു. ഹിജാബ് നിരോധനം ശരിവച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ബസവരാജ് ബൊമ്മെയുടെ പ്രതികരണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നിലപാടിനേയും ഉത്തരവിനേയും ശരിവച്ചു കൊണ്ടാണ് കർണാടക ഹൈക്കോടതിഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഹിജാബ് മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇസ്ലാം മതാചാരത്തിന്റെ അവിഭാജ്യ ഘടകമല്ല ഹിജാബ്. നിർബന്ധിത മതാചാരത്തിന്റെ ഭാഗമാണെന്ന് ഇതിനെ പറയാനാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം മാത്രം മതി. ഹിജാബ് ധരിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാകില്ലെന്നും കോടതി പറയുന്നു. ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.
Comments