ബംഗളൂരു: ഹിജാബ് നിരോധനം ശരിവെച്ച കർണ്ണാടക ഹൈക്കോടതി ഉത്തരവിറക്കിയതിന് പിന്നാലെ വാർത്താ സമ്മേളനം നടത്തി ഹർജിക്കാരായ മുസ്ലീം വിദ്യാർത്ഥിനികൾ. കോടതിയിൽ നിന്നും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് ഉഡുപി കോളേജിലെ വിദ്യാർത്ഥികളായ ഇവർ പറഞ്ഞു. ഹിജാബ് ധരിക്കാതെ കോളേജിൽ പഠിക്കാൻ പോകില്ല. നീതി ലഭിക്കും വരെ പോരാടും. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും വിദ്യാർത്ഥിനികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് തങ്ങൾക്ക് ലഭിച്ചത് തികഞ്ഞ അനീതിയാണ്. നീതിന്യായ വ്യവസ്ഥയിൽ വളരെ അധികം പ്രതീക്ഷയുണ്ടായിരുന്നു. മുസ്ലീം സ്ത്രീകൾക്ക് അവരുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടു. ഹിജാബ് മുസ്ലീം മതത്തിന്റെ പ്രധാനപ്പെട്ട ഒരു വശമാണ്. സ്ത്രീകൾ മുടിയും ശരീരഭാഗങ്ങളും മറയ്ക്കണമെന്ന് ഖുറാൻ പറയുന്നുണ്ടെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
ഖുറാനിൽ ഇക്കാര്യങ്ങൾ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഹിജാബ് ധരിക്കില്ലായിരുന്നുവെന്നും സമരം ചെയ്യില്ലായിരുന്നുവെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. ഹിജാബ് ധരിക്കാതെ സ്കൂളിൽ പോകില്ല, അതിന് വേണ്ടി പോരാടും. നിയമപരമായ എല്ലാ വഴികളും ഞങ്ങൾ തേടും. നീതിക്കുവേണ്ടിയും ഞങ്ങളുടെ അവകാശത്തിന് വേണ്ടിയും പോരാടുമെന്നും ഹർജിക്കാരിലൊരാളായ വിദ്യാർത്ഥിനി പറഞ്ഞു.
കർണാടക സർക്കാരിന്റെ വാദം ശരിവെച്ചുകൊണ്ടാണ് ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയത്. ഇസ്ലാമിൽ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്നും ഇത് അവരുടെ മൗലികാവകാശത്തെ ഇല്ലാതാക്കില്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം മാത്രം മതി. ഹിജാബ് ധരിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Comments