ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തെ തുടർന്ന് നടപടിയുമായി കോൺഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസ് അദ്ധ്യക്ഷന്മാരെ സോണിയ ഗാന്ധി പുറത്താക്കി. പഞ്ചാബ്, ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അഞ്ച് അദ്ധ്യക്ഷന്മാരെയാണ് പുറത്താക്കിയത്. നവ്‌ജ്യോത് സിംഗ് സിദ്ധു ഉൾപ്പെടെയുള്ളവർ പുറത്താക്കിയവരിൽ ഉൾപ്പെടുന്നു.
സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല വിശദീകരിച്ചു. ഭരണം നിലനിന്നിരുന്ന പഞ്ചാബിൽ അടക്കം കനത്ത തോൽവിയാണ് കോൺഗ്രസ് നേരിട്ടത്. മുഖ്യമന്ത്രി ചരൺജീത്ത് സിംഗ് ഛന്നി ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു. പാർട്ടിയിലെ ഗ്രൂപ്പുപോരാണ് തോൽവിയ്‌ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം സോണിയ ഗാന്ധിയുടെ നടപടിയ്‌ക്കെതിരെ നേതാക്കൾക്കിടയിൽ അമർഷം പുകയുന്നുണ്ട്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയും രാഹുൽ ഗാന്ധിയുമായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ മെഗാ റാലിയും വീടുകയറിയുള്ള പ്രചാരണവും ഉണ്ടായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കോൺഗ്രസിനായില്ല. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷന്മാർക്കെതിരെ നടപടിയെടുക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സ്വന്തം മക്കൾക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
Comments