ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ കർണ്ണാടക ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകളിലെ ഡ്രസ് കോഡ് എല്ലാവരും പാലിക്കണം. അവിടെ മതത്തെ കണക്കാക്കരുതെന്നും സ്കൂളുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ സർക്കാരിന്റെ ഉത്തരവ് ശരിവെച്ചുള്ള ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം.
ഡൽഹിയിൽ വുമൺ ട്രാൻസ്ഫോമിംഗ് ഇന്ത്യ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിവിധ മേഖലകളിൽ തിളങ്ങിയ ധീരവനിതകളുടെ പേരും അദ്ദേഹം പരിപാടിയിൽ ചൂണ്ടിക്കാട്ടി. പിവി സിന്ധു, മേരി കോം തുടങ്ങിയവർ ഉൾപ്പെടെ കായിക രംഗത്ത് സ്ത്രീകൾ ഇല്ലാത്ത ഒരു മേഖല ഇന്നില്ല. അതുപോലെ തന്നെ ലീന തിവാരി, ഫാൽഗുനി നായിക് എന്നിവർ തങ്ങളുടെ കമ്പനിയെ ലോകോത്തര നിലവാരത്തിൽ ഉയർത്തി.
സ്ത്രീകളുടെ പങ്കാളിത്തം ഇന്ത്യൻ സേനയ്ക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. 23 കാരിയായ ഒരു പെൺകുട്ടി ഒരു കോടി രൂപയുടെ ജോലി ഉപേക്ഷിച്ച് പുതുതായി ഒരു സ്റ്റാർട്ടപ്പ് തന്നെ തുടങ്ങി. ഇന്ത്യയിൽ വനിതകളുടെ സ്റ്റാർട്ടപ്പ് 500ൽ നിന്നും 60,000ത്തിലേക്ക് വർദ്ധിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകൾ തിളങ്ങുകയാണെന്നും നിരവധി പദ്ധതികളാണ് സർക്കാർ സ്ത്രീകൾക്കായി ആവിഷ്കരിച്ചിരിക്കുന്നതെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Comments