പാലക്കാട്: സൈലന്റ് വാലി വനമേഖലയിൽ മൂന്ന് ദിവസമായി പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കിയതായി വനം വകുപ്പ്. കരുതൽ മേഖലയിൽ ഉൾപ്പെട്ട തത്തേങ്ങലം മലവാരത്തോട് ചേർന്ന പുൽമേടുകളിലാണ് തീ പടർന്നത്. എത്തിച്ചേരാൻ കഴിയാത്ത ചെങ്കുത്തായ സ്ഥലങ്ങളിലാണ് തീ ശേഷിക്കുന്നത്. അഗ്‌നിരേഖാ അതിർത്തി കടന്ന് കോർ ഏരിയയിലേക്ക് കടക്കാതിരിക്കാൻ മുൻ കരുതലെടുത്തിട്ടുളളതായി വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.
ധാരാളം ജന്തു ജീവജാലങ്ങളുള്ള കാട്ടിൽ വൻ മരങ്ങൾ ഉൾപ്പെടെ തീ വിഴുങ്ങിയിട്ടുണ്ട്. നാട്ടുകാരുടെയും എൻജിഒകളുടെയും ഉൾപ്പെടെ സഹായത്തോടെയാണ് വനംവകുപ്പ് ഇവിടെ തീയണയ്‌ക്കാൻ ശ്രമിക്കുന്നത്.
വൈൽഡ് ലൈഫ് വാർഡൻ എസ്.വിനോദ്, ഭവാനി റെയ്ഞ്ച് അസി. വാർഡൻ എ. ആശാലത എന്നിവരുടെ നേതൃത്വത്തിൽ 40 അംഗ സംഘം 3 ദിവസമായി തീ അണക്കാനുള്ള ശ്രമത്തിലാണ്. ബുധനാഴ്ച പുലർച്ചെയോടെ തീ പൂർണമായി കെടുത്താനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
വേനലിൽ ചുട്ടുപൊള്ളുന്ന പാലക്കാടിനെ കാട്ടുതീ ഭീതിയിലാക്കിയിരുന്നു. മൂന്ന് ദിവസത്തിനിടെ നിരവധി മലയോര മേഖലകളിലാണ് കാട്ടുതീ ഉണ്ടായത്. മണ്ണാർക്കാട് മൈലാംപാടം, വാളയാർ അട്ടപ്പള്ളം, സൈലൻറ് വാലി, അട്ടപ്പാടി എന്നിവിടങ്ങളിലാണ് ഏറ്റവും വ്യാപ്തിയിൽ തീ പടർന്നത്. ശനിയാഴ്ച അട്ടപ്പള്ളം മലയടിവാരത്ത് നിന്നും പിടിച്ച തീ നാലാംദിവസവും പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. വനം വകുപ്പിന്റെ 40 അംഗ സംഘം രണ്ട് ടീമുകളായാണ് തീ അണക്കാനുളള പ്രവർത്തനം നടത്തിയത്.
Comments