കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചിട്ടില്ലെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ. ഫോണിൽ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്ന് ദിലീപ് കോടതിയിൽ അറിയിച്ചു. ഫോണിൽ നിന്നും 12 പേരുടെ ചാറ്റുകൾ ദിലീപ് നശിപ്പിച്ചുവെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഫോറൻസിക് റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മിൽ വൈരുദ്ധ്യമുണ്ട്. ലാബിൽ നിന്ന് പിടിച്ചെടുത്ത മിറർ ഇമേജും ഫോറൻസിക് റിപോർട്ടും തമ്മിൽ വ്യത്യാസമില്ല. ബാലചന്ദ്ര കുമാറുമായുള്ള ആശയവിനിമയങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് ഫോണുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചതെന്നും ദിലീപ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്ന സമയത്ത് വധഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവവിരുദ്ധമാണ്. ദാസൻ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊറോണയായിരുന്നു. കൊറോണ സർട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയാണ് ദാസിനെ കൊണ്ട് മൊഴി നൽകിച്ചതെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി.
Comments