ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയും സ്വന്തം മണ്ണിൽ അവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയും ആസ്പദമാക്കിക്കൊണ്ട് ഒരുക്കിയ ചിത്രമാണ് വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീരി ഫയൽസ്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ രാജ്യവ്യാപകമായി ഇതിനെപ്പറ്റിയുള്ള ചർച്ചകളാണ് നടക്കുന്നത്. ഇന്ത്യയുടെ അമൂല്യമായ സത്യം വിളിച്ചോതുന്ന സിനിമ എന്നാണ് പ്രമുഖർ ഉൾപ്പെടെ പറഞ്ഞത്. എന്നാൽ ഇതിനെതിരെ മതമൗലികവാദികൾ വ്യാജ പ്രചാരണങ്ങളും നടത്തുന്നുണ്ട്. അതിനിടെ സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എഐയുഡിഎഫ്) നേതാവ് ബദറുദ്ദീൻ അജ്മൽ.
ചിത്രം വർഗീയ കലാപം സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാൻ, കേന്ദ്ര സർക്കാരും അസം സർക്കാരും സിനിമ പ്രദർശിപ്പിക്കുന്നത് നിരോധിക്കണം എന്നുമാണ് ഇവരുടെ ആവശ്യം. ‘ഞാൻ ഇതുവരെ ആ സിനിമ കണ്ടിട്ടില്ല. എന്നാൽ കേന്ദ്രവും അസം സർക്കാരും ഇത് നിരോധിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ രാജ്യത്ത് വർഗീയ കലാപം ഉണ്ടാകും’ എന്ന് ബദറുദ്ദീൻ അജ്മൽ പറഞ്ഞു.
1938 ലെ നെല്ലി കൂട്ടക്കൊലയെപ്പറ്റി ഇതുവരെ ഒരു സിനിമയും നിർമ്മിച്ചിട്ടില്ല. ഇന്ത്യയിൽ സ്ഥിതിഗതികൾ പണ്ടത്തേത് പോലെയല്ല. കശ്മീരിൽ മാത്രമല്ല നെല്ലിയിലും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും ആരും സിനിമയാക്കുന്നില്ല എന്നു അജ്മൽ ആരോപിച്ചു.
മാർച്ച് 11 ന് റിലീസ് ചെയ്ത സിനിമയ്‌ക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രശംസാപ്രവാഹമാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഗോവ, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങിൽ സിനിമയെ നികുതിയിൽ നിന്നും ഒഴിവാക്കി.
Comments