പത്തനംതിട്ട: ശബരിമലയിൽ ഒൻപതാം ഉത്സവമായ ഇന്ന് രാത്രി 10ന് ശരംകുത്തിയിൽ ഭഗവാന്റെ പള്ളിവേട്ട നടക്കും. രാത്രി 8 മണിക്കാണ് ശ്രീഭൂതബലി ചടങ്ങുകൾ ആരംഭിക്കുന്നത്. ശരംകുത്തിയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥാനത്താണ് പള്ളിവേട്ട. ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ.
ശ്രീഭൂതബലിയുടെ നാലും, വിളക്ക് എഴുന്നള്ളിപ്പിന്റെ മൂന്നും പ്രദക്ഷിണങ്ങൾ പൂർത്തിയാക്കിയ ശേഷം പള്ളിവേട്ടയ്‌ക്കായി ശരംകുത്തിയിലേയ്‌ക്ക് നീങ്ങും. മുന്നിൽ അമ്പും വില്ലുമേന്തി വേട്ടക്കുറുപ്പ് ഉണ്ടാകും. ശരംകുത്തിയിൽ പള്ളിവേട്ട കഴിഞ്ഞ് തിരികെ എത്തി ശ്രീകോവിലിന് പുറത്താണ് ഭഗവാന്റെ പള്ളിയുറക്കം.
നാളെ രാവിലെ 5ന് പള്ളിയുണർത്തി കണികാണിച്ച് മണ്ഡപത്തിലെ പൂജയ്‌ക്കും അഭിഷേകത്തിനും ശേഷമാണ് ശ്രീകോവിലിനുള്ളിലേയ്‌ക്ക് എഴുന്നള്ളിക്കുക. അതേസമയം, മീനമാസപ്പുലരിയിൽ അയ്യനെ കാണാൻ ആയിരങ്ങളാണ് സന്നിധാനത്തെത്തിയത്. ഉത്സബലി, ശ്രീഭൂതബലി, വിളക്ക് എഴുന്നള്ളിപ്പ് എന്നിവയായിരുന്നു ഇന്നലെ നടന്ന പ്രധാന ചടങ്ങുകൾ.
നാളെ ഉച്ചയ്‌ക്ക് പമ്പയിലാണ് ഭഗവാന്റെ ആറാട്ട്. ഉത്സവും മീനമാസ പൂജയും ഇക്കുറി ഒരുമിച്ചാണ്. ശനിയാഴ്ച വരെയാണ് മീനമാസ പൂജ.
Comments