തിരുവനന്തപുരം: കേരളത്തിലെ വികസന പദ്ധതികളെയെല്ലാം പ്രതിപക്ഷം എതിർക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ-റെയിൽ വിഷയത്തിൽ തെറ്റിദ്ധാരണ പരതി കേരളത്തെ കലാപഭൂമിയാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോടിയേരി വിമർശിച്ചു. കേരളത്തിൽ ഇതാദ്യമായാണ് വികസനപദ്ധതികളെല്ലാം എതിർക്കുന്ന ഒരു പ്രതിപക്ഷം ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കല്ലിടുന്ന സ്ഥലത്ത് പോയി കോൺഗ്രസ് കല്ല് വാരി കൊണ്ടുപോകുന്നു. വികസന പദ്ധതിക്കെതിരെ സംയുക്ത നീക്കം നടക്കുകയാണ്. ഇതിനായി കോൺഗ്രസ്-എസ്ഡിപിഐ കൂട്ടുകെട്ട് പ്രവർത്തിക്കുന്നുണ്ട്. എതിർപ്പിന് വേണ്ടിയുള്ള എതിർപ്പാണിത്’ കോടിയേരി പറഞ്ഞു. സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ വാങ്ങിക്കൊടുക്കാമെന്നും, കല്ല് വാരി കൊണ്ട് പോയാൽ പദ്ധതിയില്ലാതാകുമോ എന്നും കോടിയേരി പരിഹസിച്ചു.
രാജ്യത്തെ ഭരണഘടന വെല്ലുവിളി നേരിടുന്നു. ജനാധിപത്യം അപകടത്തിലാണ്. ബിജെപിക്ക് ബദൽ കോൺഗ്രസല്ല. കോൺഗ്രസിന്റേത് വൻ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങൾക്ക് കോൺഗ്രസിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടുവെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Comments