ദുബായ്: യുഎഇയിലെ അദ്ധ്യാപകർക്ക് പുതുതായി നിർബന്ധമാക്കിയ ടീച്ചേഴ്‌സ് ലൈസൻസ് നൽകിത്തുടങ്ങി. പരീക്ഷ എഴുതി പാസായ മലയാളികൾ അടക്കം വിവിധ രാജ്യക്കാർ ലൈസൻസ് ലഭിച്ച ആദ്യ ബാച്ച് അദ്ധ്യാപകരിൽ ഉൾപ്പെടുന്നു.
നിലവിൽ യുഎഇയിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ എല്ലാ അദ്ധ്യാപകരും ലൈസൻസ് എടുക്കണം. പുതുതായി എത്തുന്നവർക്ക് രണ്ട് വർഷത്തേക്കാണ് സാവകാശം. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ 2017ൽ കൊണ്ടുവന്ന ടീച്ചേഴ്‌സ് ലൈസൻസ് നിയമം 2021 മുതൽ നിർബന്ധമാക്കിയിരുന്നു. സർക്കാർ-സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് പുറമേ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, മാനേജർ എന്നിവർക്കെല്ലാം ലൈസൻസ് നിർബന്ധമാണ്. അദ്ധ്യാപനത്തിലെ കഴിവ്, ബന്ധപ്പെട്ട വിഷയത്തിലുള്ള പ്രാവിണ്യം എന്നീ മാനദണ്ഡങ്ങൾ മുൻനിർത്തി നടത്തുന്ന രണ്ട് പരീക്ഷകളുടെയും ഇക്വലൻസി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് നൽകുക.
സ്വകാര്യ സ്‌കൂൾ അദ്ധ്യാപകർ അതത് സ്‌കൂൾ കോഡ് സഹിതം പ്രൊഫഷണൽ ലൈസൻസിങ് വകുപ്പിലും സർക്കാർ സ്‌കൂൾ അദ്ധ്യാപകർ വിദ്യാഭ്യാസ മന്ത്രാലയത്തിലുമാണ് ലൈസൻസിന് രജിസ്റ്റർ ചെയ്യേണ്ടത്.
300 ദിർഹമാണ് പരീക്ഷാ ഫീസ്. ആദ്യ പരീക്ഷയിൽ തോൽക്കുന്നവർക്ക് 2 അവസരം കൂടി നൽകും. 2 വർഷത്തിനകം പാസായില്ലെങ്കിൽ അദ്ധ്യാപകരായി ജോലി ചെയ്യാനാകില്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് ലൈസൻസ് നൽകുക.
Comments