മോസ്‌കോ: റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടെ, വരും പാദങ്ങളിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂടുതൽ തകർച്ച നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യൻ സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുല്ലീന. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് മോസ്‌കോയിൽ ഏർപ്പെടുത്തിയ ഉപരോധം മൂലം രാജ്യം പണപ്പെരുപ്പത്തിൽ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. യുദ്ധം ആരംഭിച്ച ശേഷം ഫെബ്രുവരി 28 മുതൽ സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് ഇരട്ടിയായി.
ബാങ്കിന്റെ ഡയറക്ടർ ബോർഡ് പറയുന്നതനുസരിച്ച്, യുക്രെയ്‌നിന്റെ അധിനിവേശം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കാൻ തുടങ്ങിയതോടെ ബാങ്ക് അതിന്റെ പലിശ നിരക്ക് 9.5 ശതമാനത്തിൽ നിന്ന് ഇരട്ടിയിലധികം 20 ശതമാനമായി വർധിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടെന്നും മുൻവർഷത്തെ അപേക്ഷിച്ച് നിരക്ക് ഏകദേശം 12.5 ശതമാനം വർധിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ഒറ്റപ്പെടുത്താൻ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്.
‘റഷ്യൻ സമ്പദ്വ്യവസ്ഥ വലിയ തോതിലുള്ള ഘടനാപരമായ പരിവർത്തനത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്, അത് താൽക്കാലികവും എന്നാൽ അനിവാര്യവുമായ പണപ്പെരുപ്പത്തിന്റെ ഒരു കാലഘട്ടത്തോടൊപ്പമുണ്ടാകും,’ റഷ്യൻ സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ഗവർണർ എൽവിറ നബിയുലിനയുടെ അഭിപ്രായത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വരും പാദങ്ങളിൽ കുറയും. ഇത് മാന്ദ്യത്തിലേക്ക് വഴിയൊരുക്കും. ഉപരോധം കാരണം റഷ്യയിലെ മിക്കവാറും എല്ലാ കമ്പനികളും പ്രവർത്തനത്തിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അതിനാൽ പണപ്പെരുപ്പം നിയന്ത്രണാതീതമായ നിലയിലേക്ക് ഉയരുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതിനിടെ മോസ്‌കോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാപാരം തിങ്കളാഴ്ച പുനരാരംഭിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നിലെ അധിനിവേശം പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരി 25ന് എക്സ്ചേഞ്ച് താൽക്കാലികമായി അടച്ചിരുന്നു. റഷ്യൻ റൂബിൾ, ഓഹരി വിപണി എക്‌സ്‌ചേഞ്ചിന്റെ മുൻനിശ്ചയിച്ച പരിമിതികൾക്ക് താഴെയുളള നിലയിലേക്ക് താഴുകയും വ്യാപാരം നിർത്തിവയ്‌ക്കാൻ നിർബന്ധിതരാകുകയായിരുന്നു. സ്പെക്റ്റേറ്റർ ഇൻഡക്സ് റിപ്പോർട്ട് ചെയ്ത പ്രകാരം ഏകദേശം മൂന്നാഴ്ചത്തേക്ക് നിർത്തിവച്ചതിന് ശേഷം റഷ്യൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഇപ്പോൾ വീണ്ടും തുറക്കും.
റഷ്യൻ സർക്കാർ അതിന്റെ സോവറിൻ വെൽത്ത് ഫണ്ടിൽ നിന്ന് 10 ബില്യൺ ഡോളർ വരെ പ്രാദേശിക ഓഹരികളിലേക്ക് ഒഴുക്കിയുളള നടപടികൾ സ്വീകരിച്ച് വിപണി സ്ഥിതി സുസ്ഥിരമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ യുദ്ധത്തിന്റെ ആഘാതം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയിൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. അതിനാൽ അത്തരം നീക്കങ്ങൾ സാമ്പത്തിക തകർച്ചയെ മറികടക്കാൻ പര്യാപ്തമല്ല. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
Comments