ചണ്ഡീഗഡ് : കോൺഗ്രസ് സർക്കാരിന്റെ ജനവിരുദ്ധ നയമങ്ങൾ ഓരോന്നായി പൊളിച്ചെഴുതി ഭഗവന്ത് മൻ സർക്കാർ. സർക്കാർ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് അടുത്ത അഞ്ച് വർഷത്തെ ഭരണത്തിന് ആം ആദ്മി പാർട്ടി തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി സർക്കാർ ജോലികളിൽ 25,000 ഒഴിവുകൾ നികത്താൻ ആദ്യമന്ത്രിസഭായോഗം തീരുമാനമെടുത്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമായിരുന്നു ശനിയാഴ്ചത്തേത്. സർക്കാർ മേഖലയിൽ നികത്തുന്ന ഒഴിവുകളിൽ 10,000 എണ്ണം പോലീസ് സേനയിൽ ആയിരിക്കും. ബാക്കിയുള്ളവ വിവിധ സർക്കാർ വകുപ്പുകളിലായി വിഭജിച്ചിട്ടുണ്ട്.
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് നിർണായക തീരുമാനം മാദ്ധ്യമങ്ങളെ അറിയിച്ചത്. സുതാര്യമായും, മെരിറ്റ് സംവിധാനത്തെ അടിസ്ഥാനമാക്കിയും, യുവാക്കൾക്ക് സർക്കാർ മേഖലയിൽ കൂടുതൽ ജോലിസാദ്ധ്യതകൾ നൽകുന്നതിനുള്ള ചരിത്രപരമായ തീരുമാനം സർക്കാർ കൈക്കൊണ്ടു എന്നായിരുന്നു ഭഗവന്ത് മന്നിന്റെ ഓഫീസ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഓഫീസ് വ്യക്തമാക്കി. ഇതിന് പുറമേ 2022- 23 സാമ്പത്തിക വർഷത്തിലേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കാനും മന്ത്രി സഭ അനുമതി നൽകി.
ഇന്നാണ് ഭഗവന്ത് മൻ മന്ത്രിസഭയിലെ പത്ത് ക്യാബിനറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് ശേഷമായിരുന്നു ആദ്യ മന്ത്രിസഭായോഗം. പഞ്ചാബ് പോലീസിൽ ഉൾപ്പെടെ നിരവധി ഒഴിവുകളാണ് ഉളളതെന്നും രാഷ്‌ട്രീയക്കാരുടെ വീടിന് കാവൽ നിൽക്കാൻ പോലീസ് പോയാൽ പിന്നെ സ്‌റ്റേഷനിൽ ആരും ഇല്ലാത്ത അവസ്ഥയാണെന്നും ഭഗവന്ത് മൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Comments