കൊൽക്കത്ത: വിഭജനകാലത്ത് ബംഗ്ലാദേശിൽ നിന്നുളള ഹിന്ദുക്കളുടെ പലായനം എന്തുകൊണ്ട് സിനിമയാകുന്നില്ലെന്ന് എഴുത്തുകാരി തസ്ലീമ നസ്‌റീൻ. വിവേക് അഗ്നിഹോത്രിയുടെ കശ്മീരി ഫയൽസ് സിനിമ കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അവർ.
സിനിമയുടെ കഥ 100 ശതമാനം സത്യമാണെങ്കിൽ കശ്മീരി പണ്ഡിറ്റുകൾക്ക് കശ്മീരിൽ ജീവിക്കാനുളള അവരുടെ അവകാശം തിരിച്ചുനൽകണമെന്നും തസ്ലീമ ആവശ്യപ്പെട്ടു. അതിശയോക്തി കലരാത്ത യാഥാർത്ഥ്യമാണ് സിനിമ പറയുന്നതെങ്കിൽ സങ്കടകരമായ കഥയാണിതെന്നും തസ്ലീമ നസ്‌റീൻ പറഞ്ഞു.
ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ നിന്നുളള ബംഗാളി ഹിന്ദുക്കളുടെ പലായനം എന്തുകൊണ്ട് സിനിമയാകുന്നില്ലെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് തസ്ലീമ പറഞ്ഞത്. കശ്മീരി ഫയൽസിന്റെ ഉളളടക്കം രാജ്യം മുഴുവൻ സജീവ ചർച്ചയായതിന് പിന്നാലെയാണ് തസ്ലീമയുടെ പ്രതികരണം.
യാഥാസ്ഥിതിക, തീവ്ര മുസ്ലീം വിഭാഗങ്ങളോട് നിരന്തരം കലഹിക്കുന്ന തസ്ലീമ, ഹിജാബ് വിഷയത്തിൽ ഉൾപ്പെടെ തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കശ്മീർ ഫയൽസിലൂടെ രാഷ്‌ട്രീയം പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി വിവാദങ്ങളെ വഴിതിരിച്ചുവിടാൻ പ്രതിപക്ഷ കക്ഷികൾ നീക്കം നടത്തുന്നതിനിടെയാണ് തസ്ലീമയെപ്പോലുളളവർ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്.
Comments