ന്യൂഡൽഹി: ആഫ്രിക്കയിലെ സീഷെൽസിൽ തടവിൽ കഴിയുന്ന 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. വേൾഡ് മലയാളി ഫെഡറേഷനാണ് മത്സ്യത്തൊഴിലാളികൾക്ക് നിയമസഹായം ഉറപ്പാക്കുന്നത്. തടവിലായവരിൽ രണ്ട് മലയാളികളുമുണ്ട്. ഇവരുടെ മോചനത്തിനായുള്ള നടപടികൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് തടവിലുള്ള മലയാളികൾ. കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ സംഘം പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് അന്താരാഷ്‌ട്ര സമുദ്രാതിർത്തി മുറിച്ചുകടന്നത്. തുടർന്ന് സീഷെൽസ് തീരത്തെത്തിയ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇവർ സീഷെൽസിൽ പോലീസിന്റെ പിടിയിലായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ആഫ്രിക്കൻ പോലീസിലെ മെസ്സ് ജീവനക്കാരന്റെ ഫോണിൽ നിന്നാണ് തോമസ് വീട്ടിലേക്ക് വിളിച്ച് അറസ്റ്റ് വിവരം പറഞ്ഞതെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞം മേഖലയിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് കൂടുതൽ ദൂരത്തേക്ക് സംഘം സഞ്ചരിച്ചത്.
Comments