തിരുവനന്തപുരം: സംസ്ഥാനത്തെ 1,400 ഗുണ്ടകളുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതികളിൽ അപേക്ഷ നൽകി. പോലീസിന്റെ ആവശ്യപ്രകാരമാണ് നടപടി.
64 പേരുടെ ജാമ്യം റദ്ദാക്കി.
പഴയ അക്രമക്കേസുകളിൽ ഉൾപ്പെട്ട 2893 പേരെ ഇനിയും പിടിച്ചിട്ടില്ല. ഇതിൽ 629 പേർ തലസ്ഥാന നഗരത്തിലാണെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. ഓപ്പറേഷൻ കാവൽ തുടങ്ങി നാലു മാസം പിന്നിട്ടിട്ടും ഗുണ്ടാ ആക്രമണങ്ങളിൽ കുറവ് വരാത്ത സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹികവിരുദ്ധരും ഗുണ്ടകളുമായി 7953 പേർ കേരളത്തിലുണ്ട്. ഭൂരിപക്ഷവും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കൂടുതൽ പേർ കോട്ടയത്തും (1225) തിരുവനന്തപുരത്തുമാണെന്ന് (1007) കണക്കുകൾ വ്യക്തമാക്കുന്നു.392 പേരെ പുതുതായി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടയം (178), പത്തനംതിട്ട (177), തിരുവനന്തപുരം റൂറൽ (138),സിറ്റി(103)എന്നിവടങ്ങളിലാണ് കൂടുതൽ പേർ.
നാല് മാസത്തിനിടെ 122 പേരെ കാപ്പ നിയമപ്രകാരം 6 മാസത്തെ കരുതൽ തടവിൽ വെയ്‌ക്കാൻ കളക്ടർമാർക്ക് റിപ്പോർട്ട് നൽകിയെങ്കിലും ഭൂരിപക്ഷത്തിലും ഉത്തരവറിങ്ങിയിട്ടില്ല.
Comments