ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ ഇസ്കോൺ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കാളികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ. കുറ്റവാളികൾ ഏത് മതത്തിൽപെട്ടവരാണെങ്കിലും ഏറ്റവും മാതൃകാപരമായ രീതിയിൽ കർശന നടപടി സ്വീകരിക്കുമെന്നും ഷെയ്ഖ് ഹസീനയുടെ പേരിൽ സർക്കാർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. രാജ്യത്ത് കലാപം ഉണ്ടാക്കാൻ ചിലർ നടത്തുന്ന ആസൂത്രിത നീക്കമാണിതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
ഇസ്കോൺ ക്ഷേത്രത്തിന് സമീപത്തുള്ള ഭൂമിയുടെ ഉടമയായ സഫിയുള്ള ക്ഷേത്രത്തിന്റെ ഭൂമിയും കയ്യേറാൻ ശ്രമിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നും, നിയമപാലകർ ഇരുകൂട്ടരുമായി ബന്ധപ്പെട്ട് വിഷയം രമ്യതയിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. കുറ്റവാളികൾക്കെതിരെ മതം നോക്കാതെ മാതൃകാപരമായ ശിക്ഷ നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
ധാക്കയിൽ ഇസ്കോണിന്റെ കീഴിലുള്ള രാധേകാന്ത ക്ഷേത്രം ഇസ്ലാമിക തീവ്രവാദികൾ അടിച്ചു തകർക്കുകയായിരുന്നു. 200ഓളം വരുന്ന ഇസ്ലാമിക മതമൗലികവാദികൾ കൂട്ടമായെത്തിയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടത്. ക്ഷേത്രം തകർത്തതിന് പുറമെ ഇവിടെ ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം ഇവർ മോഷ്ടിക്കുകയും ചെയ്തു. സംഭവസമയം ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഹാജി സഫിയുള്ള എന്നയാളുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രം തകർത്തത്.
Comments