കണ്ണൂർ : കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സമരക്കാരെ പരസ്യമായി വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സർക്കാർ പൂർണ തോതിൽ നാട്ടിൽ ഇറങ്ങി കെ റെയിൽ പദ്ധതി വിശദീകരിക്കുമെന്നും വികസനം അനുവദിക്കില്ല എന്ന ദുശ്ശാഠ്യമാണ് പ്രതിപക്ഷത്തിന് ഉള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ പാനൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സർക്കാർ മനസ്സിലാക്കുന്നുണ്ട്. അവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകും എന്നത് വെറും വാക്കല്ല. എല്ലാ വിഭാഗം ജനങ്ങളും പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ട് എന്നാണ് പിണറായി വിജയൻ അവകാശപ്പെടുന്നത്.
സിൽവർ ലൈൻ വേണ്ട ആകാശപാത മതി എന്നാണ് പ്രതിപക്ഷം പറയുന്നത്. ഭാവിതലമുറയ്‌ക്ക് വേണ്ടിയുള്ള വികസനം അനുവദിക്കില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കോൺഗ്രസും ബിജെപിയും കൈകോർത്ത് കൊണ്ട് വികസനത്തെ എതിർക്കുകയാണ് ഇപ്പോൾ ചെയ്യുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ആര് പറയുന്നതാണ് ജനം അംഗീകരിക്കുക എന്ന് കാണാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗോ ഗോ വിളി നടത്തുന്നവരോട്, ആ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
സിപിഎമ്മിന്റെ ഇടപെടലിനെ ഭരണവർഗ്ഗം ഭയപ്പെടുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ബംഗാളും ത്രിപുരയും എന്നാണ് മുഖ്യമന്ത്രിയുടെ വാദം. സിപിഎമ്മിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപി സർക്കാർ എന്തായി മാറുമെന്ന് മുന്നറിയിപ്പ് നൽകിയ പാർട്ടി കൂടിയാണ് സിപിഎം എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Comments