തിരുവനന്തപുരം: ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് കെ റെയിൽ സമരമെന്ന കോടിയേരിയുടെ പ്രസ്താവന ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്ന് കെ സുരേന്ദ്രൻ. വിഭാഗീയ നിലപാടുകളിലൂടെ ഭിന്നിപ്പിക്കാനുളള ആസൂത്രിത നീക്കമാണിത്. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കെ റെയിൽ വിരുദ്ധ സമരത്തെ വിമോചന സമരവുമായി കോടിയേരി കൂട്ടിയിണക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ. സുരേന്ദ്രന്റെ മറുപടി.
ജനങ്ങൾ ഒരുമിച്ച് വരുമ്പോൾ അവരെ ജാതി പറഞ്ഞും മതം പറഞ്ഞും ഭിന്നിപ്പിക്കാനാണ് സർക്കാർ നോക്കുന്നത്. അതിനാണ് വിമോചന സമരത്തിന്റെ കാര്യം എടുത്തിട്ടത്. കെ റെയിലിനെതിരെ ജാതിയോ മതമോ നോക്കിയല്ല ജനങ്ങൾ അണിനിരക്കുന്നത്. എല്ലാ ജാതിയിൽ പെട്ടവരും എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരും സമരത്തിലുണ്ട്്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ബിജെപിക്കാരോടൊപ്പം സമരത്തിൽ പങ്കെടുക്കുന്നതിലുളള അമർഷമാണ് കോടിയേരി പ്രകടിപ്പിക്കുന്നത്. അവർ സമരത്തിനിറങ്ങുന്നതിന്റെ കാരണം അവരുടെ കിടപ്പാടം നഷ്ടപ്പെടുന്നതു കൊണ്ടാണെന്ന് കോടിയേരി തിരിച്ചറിയണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ജനപിന്തുണ നഷ്ടപ്പെട്ട ഈ സർക്കാർ പിന്തിരിപ്പൻ നിലപാടുകളുമായി സമരത്തെ നേരിടാൻ ശ്രമിക്കുകയാണ്. കെ റെയിലിന് കല്ലിടാനുളള സർക്കാരിന്റെ ഏത് നീക്കത്തെയും അതിശക്തമായ ചെറുത്തുനിൽപിലൂടെ തോൽപിക്കാൻ ജനങ്ങളും തയ്യാറാകും. ജനങ്ങൾ കല്ലുകൾ പിഴുതെറിഞ്ഞുകൊണ്ടിരിക്കുകയാണ് . ഞങ്ങൾ പൂർണമായി ജനങ്ങൾക്കൊപ്പം. ഈ വിഷയത്തിൽ ജനതാൽപര്യത്തിനാണ് പാർട്ടി പ്രാധാന്യം കൊടുക്കുന്നത്. ജനങ്ങൾ നടത്തുന്ന ഈ സമരത്തെ ഏത് നിലയിലും സഹായിക്കുക എന്നതാണ് ബിജെപിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന്റെ മർദ്ദനോപാധികൾ വെച്ച് സമരത്തെ പരാജയപ്പെടുത്താം എന്ന് ധരിക്കുന്നുണ്ടെങ്കിൽ വിലപ്പോകില്ല. മുഖ്യമന്ത്രി ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. ജനാധിപത്യ വ്യവസ്ഥിതിയിൽ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത് നല്ല കാര്യമല്ല.
ശബരിമലയുടെ കാര്യത്തിൽ സംഭവിച്ചത് തന്നെ കെ റെയിൽ വിഷയത്തിലും സംഭവിക്കും. എന്ത് വില കൊടുത്തും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കും പാർട്ടിക്കും ഒടുവിൽ അതിൽ നിന്ന് പിന്നോട്ട് പോകേണ്ടി വന്നു. ശബരിമലയുടെ അതേ അനുഭവമായിരിക്കും കെ റെയിൽ വിഷയത്തിലും സർക്കാരിനും പാർട്ടിക്കും നേരിടേണ്ടി വരികയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Comments