ന്യൂയോർക്ക്: യുഎസിൽ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ബിഎ.2 എന്ന ഉപവകഭേദം വ്യാപകമായി പടരുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നടത്തിയ കൊറോണ പരിശോധനാ ഫലങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളിൽ 50-70 ശതമാനം പേർക്കും ബാധിച്ചിരിക്കുന്നത് ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2 ആണ്. സ്റ്റെൽത്ത് ഒമിക്രോൺ എന്നാണ് ഇത് പൊതുവിൽ അറിയപ്പെടുന്നത്.
ഏതാനും നാളുകൾക്ക് മുമ്പ് യുകെയിലും ഒമിക്രോണിന്റെ ബിഎ.2 ഉപവകഭേദം ശക്തി പ്രാപിച്ചിരുന്നു. നിരവധി പേർ രോഗബാധിതരാകുന്നതിന് ഇത് കാരണമായി. കൂടുതൽ അപകടകാരിയല്ലെങ്കിലും ഒരിക്കൽ കൊറോണ വന്ന് പോയവർക്ക് വീണ്ടും ബാധിക്കാനുള്ള ശേഷി ഈ ഉപവകഭേദത്തിന് കൂടുതലാണ്. മാത്രവുമല്ല, രോഗം ബാധിച്ച് കഴിഞ്ഞാൽ നെഗറ്റീവ് ആകുന്നതിനും കാലതാമസമെടുക്കുമെന്നതാണ് പ്രത്യേകത.
നിലവിൽ യുഎസിലെ കൊറോണ കേസുകൾ കുറയുന്ന പ്രവണതയാണ് കാണിക്കുന്നതെങ്കിലും ഉപവകഭേദത്തിന്റെ സാന്നിധ്യം കൂടുതലായി റിപ്പോർട്ട് ചെയ്തത് ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്. കൊറോണ രോഗികളിൽ ഇപ്പോഴുള്ള കുറവ് അധികകാലം നീണ്ടുനിൽക്കുകയില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ നിരീക്ഷണം. ന്യൂയോർക്ക് സിറ്റിയിൽ ചെറിയ തോതിൽ വീണ്ടും കേസുകൾ വർദ്ധിച്ച് തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
Comments