മുംബൈ: ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ അറസ്റ്റിലായ മന്ത്രി നവാബ് മാലിക്കിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി എംഎൽഎമാർ. നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ വിജിലൻസ് കസ്റ്റഡിയിൽ ഉള്ള നവാബ് മാലിക്ക് രാജിവെയ്‌ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. മഹാരാഷ്‌ട്ര നിയമസഭയ്‌ക്ക് മുൻപിൽ കുത്തിയിരുന്നാണ് ബിജെപി എംഎൽഎമാർ പ്രതിഷേധിക്കുന്നത്.
എന്നാൽ മാലിക് മന്ത്രിയായി തുടരുമെന്നും അദ്ദേഹത്തിന്റെ ചുമതലകൾ താൽക്കാലികമായി മാത്രം മറ്റ് വ്യക്തികൾക്ക് കൈമാറുമെന്നും എൻസിപി അധ്യക്ഷനും മഹാരാഷ്‌ട്ര മന്ത്രിയുമായ ജയന്ത് പാട്ടീൽ അറിയിച്ചു. നവാബ് മാലിക്ക് നിർവഹിച്ചിരുന്ന എൻസിപിയുടെ മുംബൈ അദ്ധ്യക്ഷന്റെ ചുമതല താൽക്കാലികമായി നരേന്ദ്ര റാണെയ്‌ക്കും രാഖി ജാദവിനും നൽകും. മാലിക്കിന്റെ മറ്റ് ചുമതലകളും ഇത്തത്തിൽ മറ്റുള്ളവർക്ക് വീതിച്ച് നൽകും. മാലിക്കിന് നീതി ലഭിക്കുന്നത് വരെയുള്ള ബദൽ ക്രമീകരണം മാത്രമാണിതെന്നും പാട്ടീൽ പറഞ്ഞു.
ഫെബ്രുവരി 23നാണ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ദാവൂദിന്റെ കൂട്ടാളികളുമായി മാലിക്കിന് അടുത്ത ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇന്നലെയാണ് മാലിക്കിന്റെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 4 വരെ കോടതി നീട്ടിയത്. പ്രത്യേക പിഎംഎൽഎ കോടതിയാണ് നവാബ് മാലിക്കിന്റെ കസ്റ്റഡിക്കാലാവധി നീട്ടിയത്.
Comments