കീവ്: റഷ്യൻ ആക്രമണം അവസാനിപ്പിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പയുടെ സഹായം തേടി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമൻ സെലൻസ്‌കി. യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കണമെന്നാവശ്യപ്പെട്ട് സെലൻസ്‌കി മാർപാപ്പയുമായി ഫോൺ സംഭാഷണം നടത്തി. യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം തവണ മാർപാപ്പ രംഗത്തുവന്നിരുന്നു. റഷ്യൻ ഓർത്തഡോക്‌സ് പാട്രിയാർക്ക് കിറിലും മാർപാപ്പ ചർച്ചകൾ നടത്തിയിരുന്നു. ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം നാലാഴ്ച പിന്നിട്ടപ്പോഴും തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല.
റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയ മരിയുപോളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന നിലയിലാണ്. കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോളിൽ മാത്രം 2300 പേർ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ൻ വ്യക്തമാക്കുന്നത്.
അതേസമയം, യുക്രെയ്നിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി ആരോപിച്ചു. നിലവിൽ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലുഹാൻസക്, ഡൊനെറ്റസ്‌ക് എന്നിവടങ്ങളിൽ നിന്ന് യുക്രെയ്ൻ കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക് കടത്തിക്കൊണ്ടു പോയതായി യുഎസ് എംബസി ട്വിറ്ററിൽ കുറിച്ചു.
Comments