കൊച്ചി: കേരള പോലീസിനെ ഏറെ വെള്ളം കുടിപ്പിച്ച സുകുമാരക്കുറുപ്പിനെ സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. പിടികിട്ടപ്പുള്ളിയെ തേടി ഹരിദ്വാറിലെത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിനാണ് കുറുപ്പിനെ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. പത്തനംതിട്ട വെട്ടിപ്രം സ്വദേശി റംസീൻ ഇസ്മയിൽ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഹരിദ്വാറിൽ എത്തിയത്. സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ എസ് ന്യുമാന്റെ നേതൃത്വത്തിലുളള സംഘമാണ് ഹരിദ്വാറിൽ എത്തിയത്.
റംസീൻ നൽകിയ വീഡിയോയിൽ ഉള്ള വ്യക്തിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞില്ലെങ്കിലും വീഡിയോയിൽ ഉള്ളയാൾ തങ്ങൾക്കൊപ്പമുള്ളയാളാണെന്ന് ഒരു സന്യാസി സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വസ്ത്രധാരണത്തിന്റെ പ്രത്യേകത, ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറം എന്നിവ നോക്കിയാണ് തങ്ങളുടെ സംഘത്തിലുള്ളവരെ ഓരോ സന്യാസ സമൂഹവും തിരിച്ചറിയുന്നത്. അങ്ങനെയാണ് വീഡിയോയിലുള്ളയാൾ തങ്ങളുടെ സമൂഹാംഗമാണെന്ന് അവർ അറിയിച്ചത്. എന്നാൽ ഇയാളെ കുറിച്ച് വ്യക്തിപരമായി കൂടുതൽ വിവരങ്ങൾ അറിയില്ലെന്നാണ് ഈ സന്യാസിമാർ വെളിപ്പെടുത്തിയിരിക്കുന്നത്.
വീഡിയോയിൽ കാണുന്ന സന്ന്യാസിവര്യൻ തീർഥാടനത്തിലാണെന്നും ഗുജറാത്ത്, രാജസ്ഥാൻ അതിർത്തിക്ക് സമീപമോ ബീഹാറിലോ നിലവിൽ ഉണ്ടാകുമെന്നുമാണ് സംഘത്തിന് സന്യാസികൾ നൽകിയിരിക്കുന്ന വിവരം.സന്യാസിമാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ സന്ന്യാസിവര്യനെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. അതിനായി ഇവിടെയുള്ള ലോക്കൽ പോലീസിന്റെ സഹായവും ക്രൈംബ്രാഞ്ച് സംഘം തേടി കഴിഞ്ഞു
മുഖ്യമന്ത്രിക്കടക്കം വിവരങ്ങൾ കൈമാറി കൊണ്ട് റെൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുന:രാരംഭിച്ചത്.2004 ൽ ഇരുവരും നേരിൽ കണ്ട ഗുജറാത്തിലെ പ്രദേശം, ട്രാവൽ വ്ളോഗ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഹരിദ്വാർ എന്നിവടങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഗുജറാത്തിൽ മുൻപ് അദ്ധ്യാപകനായിരുന്ന റെൻസി, അവിടെ ആശ്രമ അന്തേവാസിയായിരുന്ന ശങ്കരഗിരി ഗിരി എന്ന സ്വാമിയെ പരിചയപ്പെട്ടു. തുടർന്ന് പത്രങ്ങളിലും ചാനലുകളിലും സുകുമാരക്കുറുപ്പിന്റേതായി ചിത്രങ്ങൾ കണ്ടതോടെ രാജസ്ഥാൻ അതിർത്തിയായ സതാ ‘പുരയിൽ വെച്ച് പരിചയപ്പെട്ട സന്യാസിവര്യൻ കുറുപ്പായിരുന്നുവെന്ന സംശയം ഉടലെടുത്തു.
അന്ന് തന്നെ വിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നുവെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ലെന്ന് റിൻസി വെളിപ്പെടുത്തിയിരുന്നു. ട്രാവൽ വ്ളോഗ് ദൃശ്യങ്ങൾ സുകുമാരക്കുറുപ്പിനെ അടുത്തറിയാവുന്ന പലരേയും കാണിച്ചതായി റെൻസി പറയുന്നു. അവരിൽ പലരും ഇത് യഥാർത്ഥ സുകുമാരക്കുറുപ്പാണെന്ന് സംശയം പ്രകടിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
1984ൽ ചാക്കോ എന്ന ചലച്ചിത്രവിതരണ കമ്പനി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര പോലീസ് സ്റ്റേഷനിൽ അന്ന് രജിസ്റ്റർ ചെയ്ത കേസ് , ഇന്ന് ഈ കേസിപ്പോൾ ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് അന്വേഷിക്കുന്നത്. പോലീസിനെ വർഷങ്ങളായി വട്ടംകറക്കുന്ന ചോദ്യത്തിന് ഉത്തരം ആകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
Comments