ന്യൂഡൽഹി: അടുത്ത അദ്ധ്യയന വർഷം (2022-23) മുതൽ കേന്ദ്രസർവ്വകലാശാലകളിൽ ബിരുദ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ. പ്ലസ് ടു മാർക്കുകൾ പ്രവേശനത്തിന് മാനദണ്ഡമായിരിക്കില്ല. മലയാളം അടക്കം 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തും. ഓൺലൈനായിട്ടാകും പരീക്ഷയെന്നും യുജിസി അറിയിച്ചു. പൊതു പ്രവേശന പരീക്ഷയ്‌ക്ക് ഏപ്രിൽ ആദ്യ ആഴ്ച മുതൽ അപേക്ഷിക്കാം.
എല്ലാ കേന്ദ്രസർവ്വകലാശാലകളിലും പൊതുപരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം നടത്തണമെന്ന് യുജിസി നിർദ്ദേശിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിലാണ് പരീക്ഷ നടത്തുക. പരീക്ഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വെബ്‌സൈറ്റിൽ ലഭിക്കും.
കേന്ദ്രസർവ്വകലാശാലകളിലും അവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലുമാണ് പൊതു പരീക്ഷ. പന്ത്രണ്ടാം ക്ലാസിലെ സിലബസ് അടിസ്ഥാനമാക്കിയുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ജൂലൈ ആദ്യവാരമാകും നടത്തുക. ബോർഡ് പരീക്ഷയിൽ നിശ്ചിതശതമാനം മാർക്ക് വാങ്ങിക്കുന്നവർക്ക് മാത്രമെ പൊതു പരീക്ഷ എഴുതുവാൻ സാധിക്കുകയുള്ളൂ.
ഡിഗ്രി അടക്കമുള്ള പ്രവേശനങ്ങളിൽ പ്ലസ്ടൂ പരീക്ഷാ മാർക്കിന് ഇനി വെയ്‌റ്റേജ് ലഭിക്കില്ലെന്ന് യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ അറിയിച്ചു. പൊതു പരീക്ഷ വരുന്നതോടെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ഥ രീതിയിൽ പഠിച്ച വിദ്യാർത്ഥികൾക്ക് കേന്ദ്രസർവ്വകലാശാലകളിലും അഫിലിയേറ്റ് ചെയ്ത കോളേജുകളിലും പഠിക്കാൻ തുല്യ അവസരം ലഭിക്കും. പ്രവേശനങ്ങൾക്ക് പല പരീക്ഷ എഴുതേണ്ടി വരില്ലെന്നും അദ്ദേഹം അറിയിച്ചു.
Comments