ന്യൂഡൽഹി: ബോക്‌സ്ഓഫീസിൽ വൻ വിജയം നേടി മുന്നേറുകയാണ് വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് ചിത്രം. ആഗോളതലത്തിൽ വലിയ പ്രശംസയാണ് ചിത്രത്തിന് ലഭിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു. സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തിലെ അഭിനേതാക്കളിലൊരാളായ ദർശൻ കുമാർ. കൃഷ്ണ പണ്ഡിറ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദർശൻ അവതരിപ്പിച്ചത്. കശ്മീരി പണ്ഡിറ്റ് യുവതിക്ക് ഭർത്താവിന്റെ ചോര കലർന്ന ചോറ് നൽകിയ കഥ കേട്ട് താൻ തരിച്ചിരുന്നു പോയതായി ദർശൻ പറയുന്നു. ഈ കഥ തന്നെ തീർത്തും അസ്വസ്ഥനാക്കി. ചിത്രത്തിന്റെ കഥ കേട്ടതിന് ശേഷം ഉറക്കമേ ലഭിക്കാത്ത അവസ്ഥയായിരുന്നുവെന്നും ദർശൻ പറയുന്നു.
1990ലുണ്ടായ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിൽ ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. കശ്മീർ താഴ്‌വരയിൽ താമസിച്ചിരുന്ന ബി.കെ.ഗഞ്ജു എന്ന ടെലികോം എഞ്ചിനീയറാണ് ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരതയ്‌ക്ക് ഇരയായത്. ഭീകരർ ആക്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം അരി സൂക്ഷിച്ച് വയ്‌ക്കുന്ന ഡ്രമ്മിലാണ് ഗഞ്ജു ഒളിക്കുന്നത്. എന്നാൾ ഭീകരർ അതിനുള്ളിൽ വച്ച് തന്നെ ഗഞ്ജുവിനെ വെടിവയ്ച്ച് കൊല്ലുന്നു. ഇദ്ദേഹത്തിന്റെ മക്കൾ ഉൾപ്പെടെയുള്ളവരുടെ ജീവൻ രക്ഷിക്കണമെങ്കിൽ ഭർത്താവിന്റെ ചോര കലർന്ന അരി കഴിക്കണമെന്നാണ് ഗഞ്ജുവിന്റെ ഭാര്യയോട് ഭീകരർ ആവശ്യപ്പെടുന്നത്.
കൃഷ്ണ പണ്ഡിറ്റ് എന്ന കഥാപാത്രത്തിന്റെ വേഷമാണ് താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ വേഷമെന്നും ദർശൻ പറയുന്നു. ‘ ചിത്രത്തിലെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഷൂട്ടിംഗ് സമയത്ത് വിഷാദാവസ്ഥയിലേക്ക് പോവുകയാണെന്ന് ചിന്തിച്ചു. ചിത്രത്തിലെ ഓരോ രംഗങ്ങളും വളരെ ആഴത്തിലാണ് സ്വാധീനിച്ചത്. പലപ്പോഴും ഞാൻ എന്നോട് തന്നെ പിറുപിറുക്കാൻ തുടങ്ങി. ചെറിയ കാര്യങ്ങൾക്ക് പോലും പ്രകോപിതനാകാനും തുടങ്ങി. വിഷാദം എന്നെ ബാധിച്ചുവെന്ന് തന്നെ ഞാൻ കരുതി’ ദർശൻ പറയുന്നു.
ചിത്രത്തിലെ ഈ വേഷം എങ്ങനെ ലഭിച്ചുവെന്നും ദർശൻ വ്യക്തമാക്കി. ‘ ചിത്രത്തിന്റെ തിരക്കഥ വായിക്കുന്നതിന് മുൻപ് താഴ്‌വരയിലെ ഹിന്ദു പണ്ഡിറ്റുകൾ അനുഭവിച്ച ക്രൂരതയെക്കുറിച്ച് അറിയാൻ ഒരു വീഡിയോ കാണുന്നതിനായി വിവേക് അഗ്നിഹോത്രി ക്ഷണിച്ചിരുന്നു. ആ വീഡിയോ കണ്ട് ആകെ സ്തംഭിച്ചു പോയി. എന്ത് പറയണമെന്ന് പോലും അറിയില്ലായിരുന്നു. ചിത്രത്തിലെ ഓരോ രംഗത്തിലും അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു. കശ്മീർ ഫയൽസ് പുറത്ത് വന്നതോടെ ജീവിതം ആകെ മാറി. വലിയ വലിയ നിർമ്മാതാക്കളും സംവിധായകരുമെല്ലാം വിളിച്ചു. മികച്ച അഭിപ്രായമാണ് എല്ലാവരും പറഞ്ഞതെന്നും’ ദർശൻ പറഞ്ഞു.
Comments