തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്‌ക്കായി സർവ്വേ കല്ല് നാട്ടിയ പ്രദേശങ്ങളിൽ താമസാനുമതി നിഷേധിച്ച് തുടങ്ങിയകതായി റിപ്പോർട്ട്. താമസാനുമതിയ്‌ക്കുള്ള സർട്ടിഫിക്കറ്റ് അടങ്ങിയ രേഖകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടി. നിർമ്മാണം പൂർത്തിയായ വീടുകൾക്കും നിർമ്മാണത്തിലിരിരിക്കുന്ന വീടുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്.
കെ-റെയിൽ പാത കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം അന്തിമ രൂപരേഖ വരുന്നത് വരെ നിർമ്മാണങ്ങളെല്ലാം മരവിപ്പിച്ച നിലയിലാണ്. നിർമ്മാണം പൂർത്തിയായ വീടിന് താമസം അനുവദിച്ചുള്ള സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ കെ-റെയിൽ കടന്നു പോകുന്ന പ്രദേശത്തല്ലെന്ന് വില്ലേജ് ഓഫീസിൽ നിന്ന് രേഖ ഹാജരാക്കണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശം. ഇത്തരത്തിൽ കോലഴി പഞ്ചായത്ത് ഒരു വീട്ടുടമയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
വീട് പുതുതായി നിർമ്മിക്കാനും വില്ലേജ് ഓഫീസിൽ നിന്നുള്ള രേഖകൾ വേണ്ടിവരുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നിർമ്മിക്കുന്ന സിൽവർ ലൈൻപാതയ്‌ക്കായി സാമൂഹിക ആഘാത പഠനമാണ് നിലവിൽ നടക്കുന്നത്. ഇതിനായുള്ള കല്ലിടലിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തൊട്ടാകെ നടക്കുന്നത്. സിൽവർ ലൈനിലൂടെ നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്തുമെന്നാണ് സർക്കാർ പറയുന്നത്.
ഒരു ട്രെയിനിൽ 675 പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് കോച്ചുകൾ തയ്യാറാക്കുക. സിൽവർ ലൈൻ ട്രാക്കിൽ 11 സ്‌റ്റേഷനുകളുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റേഷൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കേരളത്തിലെ പരിസ്ഥിതി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല പദ്ധതിയെന്നാണ് വിദഗ്ധർ അടക്കം അഭിപ്രായപ്പെടുന്നത്.
Comments