ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ അതിവേഗം മുന്നേറി ഇന്ത്യ. സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ആയ ബ്രഹ്മോസിന്റെ പരീക്ഷണം ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആയിരുന്നു പരീക്ഷണം.
ഉപരിതല -ഉപരിതല മിസൈലിന്റെ പരീക്ഷണം ആണ് വിജയകരമായി പൂർത്തിയാക്കിയത്. പരീക്ഷണത്തിൽ മിസൈൽ കൃത്യതയോടെ ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽ പരീക്ഷണത്തിന്റെ ചിത്രങ്ങളും പ്രതിരോധ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരിയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു മിസൈൽ പരീക്ഷണം. വ്യോമസേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം അൻഡമാൻ നിക്കോബാറിൽ ഉണ്ട്. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയ്‌ക്ക് വി ആർ ചൗധരി അഭിനന്ദനങ്ങൾ അറിയിച്ചു.
ഈ മാസം 5 ന് മിസൈലിന്റെ ദൂരം പരീക്ഷിക്കുന്നതിനായി പരീക്ഷണം നടത്തിയിരുന്നു. ഇത് വിജയകരമായി പൂർത്തിയായതോടെയാണ് വീണ്ടും പരീക്ഷണം നടത്തിയത്. കരയിൽ നിന്നും, വെള്ളത്തിൽ നിന്നും, വായുവിൽ നിന്നും വിക്ഷേപിക്കാൻ കഴിയുമെന്നതാണ് ബ്രഹ്മോസിന്റെ പ്രധാന സവിശേഷത. ഇതുകൊണ്ടാണ് മിസൈൽ ഇന്ത്യയ്‌ക്ക് പ്രധാനപ്പെട്ടത് ആകുന്നതും.
Comments