തിരുവനന്തപുരം: തലസ്ഥാനത്ത് ബസ് സമരം അപൂർണം. തിരുവനന്തപുരം നഗരത്തിൽ 62 സ്വകാര്യ ബസുകൾ സർവീസ് നടത്തി. അതേസമയം സംസ്ഥാനത്തെ മറ്റിടങ്ങളിൽ അനിശ്ചിതകാല ബസ് സമരം ആരംഭിച്ചു. ഏകദേശം ഏഴായിരത്തോളം സ്വകാര്യ ബസുകൾ പണിമുടക്കിന്റെ ഭാഗമായിട്ടുണ്ട്.
കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിൽ പൊതുഗതാഗതത്തിനായി ജനം വലയുന്ന കാഴ്ചയാണുള്ളത്. യാത്രക്കാർ അധികമുള്ള പ്രദേശങ്ങളിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്.
മിനിമം ചാർജ് 12 രൂപയാക്കണമെന്നും വിദ്യാർത്ഥി കൺസെഷൻ ആറ് രൂപയാക്കി ഉയർത്തണമെന്നുമാണ് ബസുടമകളുടെ ആവശ്യം. അടച്ചുപൂട്ടൽ സമയത്തെ നികുതികൾ ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. നിരവധി തവണ ഇക്കാര്യം ചർച്ച ചെയ്തിട്ടും പരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്.
Comments