കോഴിക്കോട് : കോഴിക്കോട് വിവിധ ഭാഷാ തൊഴിലാളികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആറ് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്, ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെ കസബ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന കോഴിക്കോട് ജില്ലയിലെ മുഖ്യകണ്ണികളാണ് ഇപ്പോൾ പിടിയിലായത്. ഒറീസയിൽ നിന്നും കിലോ അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് മുപ്പത്തി അയ്യായിരം രൂപക്ക് മുകളിലാണ് ഇവർ കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്.
ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വിൽപനയും ഉപയോഗവും നടത്തുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പ്രദേശം മുഴുവൻ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം മാങ്കാവിലെ മറ്റൊരു വീട്ടിൽ നടന്ന റെയ്ഡിൽ ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു.
Comments