ന്യൂഡൽഹി : വിദ്യാലയങ്ങളിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ തീരുമാനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ ജാമിയ മിലിയ സർവ്വകലാശാലയിൽ പ്രതിഷേധം. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഉച്ചയോടെയായിരുന്നു പ്രതിഷേധം. കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ നൽകിയ ഹർജികൾ ഉടൻ പരിഹരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നത്.
ഹിജാബ് ധരിച്ച് സർവ്വകലാശാലയിലെ ഏഴാം നമ്പർ ഗേറ്റിന് സമീപം ആയിരുന്നു പ്രതിഷേധം. കയ്യിൽ വിധിയ്‌ക്കെതിരായ പോസ്റ്ററുകളും ഉണ്ടായിരുന്നു. ജാമിയ ഹിജാബ് വിധിയെ നിരാകരിക്കുന്നുവെന്ന മുദ്രാവാക്യവും മുഴക്കിയിരുന്നു. കർണാടകയിൽ ഹിജാബിനായി വാശിപിടിക്കുന്ന വിദ്യാർത്ഥിനികൾക്ക് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പരസ്യപിന്തുണയും അറിയിച്ചു.
സർവ്വകലാശാല അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് ക്യാമ്പസിൽ എത്തി സുരക്ഷ ഉറപ്പാക്കി. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ക്യാമ്പസിൽ രാത്രിയും പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ സർവ്വകലാശാലയിൽ നടന്ന പ്രതിഷേധം കലാപത്തിലേക്ക് വഴിമാറിയിരുന്നു.
Comments