ലക്‌നൗ : ഉത്തർപ്രദേശിലെ മദ്രസകളുടെ പ്രവർത്തനങ്ങളിൽ അടിമുടി മാറ്റം. ഇനി മുതൽ മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കണം. കഴിഞ്ഞ ദിവസം ചേർന്ന യുപി മദ്രസ എജ്യുക്കേഷൻ ബോർഡ് യോഗത്തിലാണ് നിർണായക തീരുമാനം.
അടുത്ത അദ്ധ്യയന വർഷം മുതലാണ് എജ്യുക്കേഷൻ ബോർഡിന്റെ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുക. രാവിലെയുള്ള ഈശ്വര പ്രാർത്ഥനയ്‌ക്കൊപ്പം ദേശീയ ഗാനവും ആലപിച്ചതിന് ശേഷം മാത്രമേ ക്ലാസുകൾ ആരംഭിക്കാവൂ. കുട്ടികൾ രാജ്യസ്‌നേഹം വളർത്തുന്നതിന്റെ ഭാഗമായാണ് ദേശീയ ഗാനം ആലപിക്കുന്നതെന്ന് ബോർഡ് വ്യക്തമാക്കി. ഇതിന് പുറമേ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളും യോഗത്തിൽ ഉണ്ടായിട്ടുണ്ട്.
എല്ലാ വർഷവും വാർഷിക പരീക്ഷ നടത്തും. ഈ വർഷത്തെ പരീക്ഷ മേയ് 14 മുതൽ ആരംഭിക്കും. പാഠ്യപദ്ധതിയിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹിക ശാസ്ത്രം, സയൻസ് എന്നീ വിഷയങ്ങളും ഉൾപ്പെടുത്തും. മദ്രസകളിൽ ഇനി മുതൽ അദ്ധ്യാപകർക്ക് പ്രവേശനം നൽകുക വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിലാകും. ടീച്ചേഴ്‌സ് എലിജിബിലിറ്റി പരീക്ഷ എഴുതി വിജയിക്കുന്നവരെ മാത്രമാകും ഇനി മുതൽ അദ്ധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുക.
കുട്ടികളിൽ രാജ്യസ്‌നേഹവും, സംസ്‌കാരത്തോടുള്ള മമതയും ഉണ്ടാക്കുന്നതിന് വേണ്ടിയാണ് മദ്രസകളിലും ദേശീയഗാനം നിർബന്ധമാക്കിയതെന്ന് മദ്രസ ബോർഡ് അദ്ധ്യക്ഷൻ ഇഫ്ക്ഹർ അഹമ്മദ് ജാവേദ് പറഞ്ഞു. നിലവിൽ ചില മദ്രസകളിൽ ദേശീയ ഗാനത്തിന് ശേഷമാണ് ക്ലാസുകൾ ആരംഭിക്കാറുള്ളത്. ഇപ്പോൾ ഇത് നിർബന്ധമാക്കുന്നുവെന്ന് മാത്രം. യോഗ്യതയുള്ള അദ്ധ്യാപകരുടെ നിയമനത്തിൽ അന്തിമ തീരുമാനം മാനേജ്‌മെന്റിന്റെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2017 ൽ എല്ലാ സ്വാതന്ത്ര്യദിനത്തിലും മദ്രസകളിൽ ദേശീയഗാനം ആലപിക്കണമെന്നും, ദേശീയപതാക ഉയർത്തണമെന്നും ബോർഡ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നത്.
Comments