മുംബൈ: ഭീകരവാദത്തെയും ഭീകരവാദികളെയും പിന്തുണയ്‌ക്കുന്നവരാണ് ‘ദി കശ്മീർ ഫയൽസി’നെ വിമർശിക്കുന്നതെന്ന് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി. പാർലമെന്റിൽ പോലും ചർച്ചയായി മാറിയ ചിത്രത്തെ സമൂഹത്തിലെ ഒരു വിഭാഗം ആളുകൾ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
‘ദി കശ്മീർ ഫയൽന് കണ്ട 2 കോടി ആളുകളിൽ ചിത്രം ഒരു ധ്രുവീകരണ സിനിമയാണെന്ന് പറയുന്ന ഒരാളെ പോലും കാണാൻ സാധിക്കില്ല. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ആളുകളാണ് ചിത്രത്തെ മോശമായി വിമർശിക്കുന്നത്. രാമനെയും രാവണനെയും വേർത്തിരിച്ച് കാണിക്കാതെ പറ്റില്ലല്ലോ’ എന്നാണ് വിവേക് അഗ്നിഹോത്രി പറഞ്ഞത്. ഒരു അഭിമുഖത്തിൽ സിനിമയെ അപകീർത്തിപ്പെടുത്തുന്നവരോട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. തീവ്രവാദികളോട് എന്ത് പറയാൻ എന്നാണ് അദ്ദേഹം ഉത്തരം നൽകിയത്.
തിന്മയെയും നന്മയെയും വേർതിരിച്ച് കാണുക തന്നെ വേണം. അത് ജനാധിപത്യത്തിനുള്ള വലിയ സേവനമാണ്. തീവ്രവാദികളായ ആളുകളെ മാത്രമാണ് താൻ വേർതിരിച്ച് കാണുന്നത്. അതിപ്പോൾ അവരെ പിന്തുണയ്‌ക്കുന്നവരെ പോലും താൻ വേർതിരിച്ച് കാണുന്നുവെന്നും വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.
അതേസമയം, ബോക്‌സ് ഓഫീസിൽ 14-ാം ദിനവും വിജയകരമായി പ്രദർശനം തുടരുകയാണ് ദി കശ്മീർ ഫയൽസ്. വ്യാഴാഴ്ചയോടെ ചിത്രം 200 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. ഇതോടെ മഹാമാരിക്ക് ശേഷം ബോക്സ് ഓഫീസിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന നേട്ടം ദി കശ്മീർ ഫയൽസ് കരസ്ഥമാക്കി.
അനുപം ഖേറും മിഥുൻ ചക്രവർത്തിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് നിരവധി പ്രതിസന്ധികളാണ് നേരിട്ടിരുന്നത്. കശ്മീരി പണ്ഡിറ്റുകൾ നേരിടുന്ന യാതനകൾ പ്രമേയമായ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു. സിനിമ റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ രൺവീർ സിംഗിന്റെ 83, അല്ലു അർജുൻ ചിത്രം പുഷ്പ (ഹിന്ദി) എന്നിവയെ കശ്മീർ ഫയൽസ് മറികടന്നിരുന്നു.
Comments