ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സുരക്ഷാ സമവാക്യങ്ങളിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കി ഇറാനെ മക്ക സംയുക്ത പ്രതിരോധ കരാറിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ ഓഗസ്റ്റ് ഏഴിന് ഒപ്പുവെച്ച പ്രതിരോധ കരാറിലേക്കാണ് ഇറാനെയും ഉൾപ്പെടുത്താൻ നീക്കം നടക്കുന്നത്. ക്ഷണം ലഭിച്ചിട്ടുണ്ടെന്നും വിഷയം പരിഗണനയിലാണെന്നും ഇറാൻ പാർലമെന്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖാനെഹ് മെല്ലത്തിന്റെ മേധാവി മെഹ്ദി റഹിമി വ്യക്തമാക്കി.
എന്നാൽ ഇറാനെ ക്ഷണിച്ചത് ഏത് രാജ്യമാണ്, എപ്പോഴാണ് ക്ഷണം ലഭിച്ചത്, അംഗത്വത്തിന് മുന്നോട്ടുവെച്ച വ്യവസ്ഥകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. സഖ്യത്തിന്റെ സ്ഥാപക രാജ്യങ്ങളായ സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവയും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എന്താണ് മക്ക പ്രതിരോധ കരാർ?
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് എന്നിവർ മക്കയിൽ ഒപ്പുവെച്ചതാണ് മക്ക സംയുക്ത പ്രതിരോധ കരാർ. ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.
ഇതിനാൽ തന്നെ സഖ്യത്തെ ‘ഇസ്ലാമിക് നാറ്റോ’ എന്നാണ് വിശേഷിപ്പിക്കുന്നത്. സംയുക്ത പ്രതിരോധം, പ്രതിരോധ വ്യവസായ സഹകരണം, സംയുക്ത സൈനികാഭ്യാസങ്ങൾ, രഹസ്യാന്വേഷണ വിവര കൈമാറ്റം തുടങ്ങിയ മേഖലകളിൽ സഹകരണമാണ് കരാറിന്റെ ലക്ഷ്യം.
ഇറാൻ കൂടി എത്തിയാൽ മാറുന്നത് പശ്ചിമേഷ്യൻ സമവാക്യം
ഇറാൻ സഖ്യത്തിൽ ചേരുകയാണെങ്കിൽ കരാറിന്റെ സ്വഭാവം തന്നെ മാറിയേക്കും. നേരത്തെ ഇറാന്റെ സ്വാധീനത്തെ പ്രതിരോധിക്കുന്ന സുരക്ഷാ കൂട്ടായ്മയായി വിലയിരുത്തപ്പെട്ടിരുന്ന സഖ്യത്തിൽ ഇറാൻ തന്നെ അംഗമാകുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടാകുക. സൗദി അറേബ്യയും ഇറാനും വർഷങ്ങളായി മേഖലയിൽ തന്ത്രപരമായ എതിരാളികളാണ്. 2023ൽ ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ബന്ധത്തിൽ വീണ്ടും സമ്മർദം ഉയർന്നിട്ടുണ്ട്.
ഇറാൻ സഖ്യത്തിൽ പ്രവേശിച്ചാൽ സൗദി-ഇറാൻ ബന്ധത്തിലെ വലിയ വഴിത്തിരിവായേക്കും. അതോടൊപ്പം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ അമേരിക്കയുടെ നേതൃത്വത്തിലുള്ള പരമ്പരാഗത സുരക്ഷാ സംവിധാനങ്ങൾക്ക് പകരം സ്വന്തം പ്രാദേശിക സുരക്ഷാ സംവിധാനങ്ങൾ രൂപപ്പെടുത്താനുള്ള ശ്രമം ശക്തമാക്കുന്നതിന്റെ സൂചനയായും ഇത് വിലയിരുത്തപ്പെടാം.
പാകിസ്താൻ സഖ്യം വിപുലീകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചു
മക്ക പ്രതിരോധ സഖ്യം മൂന്ന് രാജ്യങ്ങളിൽ മാത്രം ഒതുങ്ങരുതെന്ന് പാകിസ്താൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിരോധമന്ത്രി ഖവാജ ആസിഫ് സഖ്യം ‘എക്സ്ക്ലൂസീവ് ക്ലബ്’ ആകരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈജിപ്ത്, സിറിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ഭാവിയിൽ സഖ്യത്തിൽ ചേരാൻ സാധ്യതയുള്ള രാജ്യങ്ങളായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഊർജവിതരണ പാതകൾ, കടൽമാർഗങ്ങൾ, പ്രതിരോധ സഹകരണം എന്നിവയിലും പുതിയ കൂട്ടായ്മയ്‌ക്ക് സ്വാധീനം ചെലുത്താനാകും. അതേസമയം, ഇറാൻ അംഗമായാൽ ഒരു അംഗരാജ്യത്തിനെതിരായ ആക്രമണത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതടക്കമുള്ള നിരവധി തന്ത്രപരമായ ചോദ്യങ്ങളും ഉയരും.















