തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വീണ്ടും സുരക്ഷ വർദ്ധിപ്പിക്കുന്നു. പോലീസിന് പുറമെ വ്യവസായ സുരക്ഷാ സേനയെ കൂടി ഇവിടെ വിന്യസിക്കാനാണ് നീക്കം. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള റോഡുകൾ പൂർണ്ണമായും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാക്കാനും ശുപാർശയുണ്ട്. ക്ലിഫ് ഹൗസിൽ നിന്ന് 250 മീറ്റർ അകലെയുള്ള ദേവസ്വം ബോർഡ് ജംഗ്ഷൻ വരെ ഇപ്പോൾ തന്നെ അതി സുരക്ഷാ നിയന്ത്രണ മേഖലയാണ്.
കഴിഞ്ഞ ദിവസം യുവമോര്‍ച്ച പ്രവർത്തകർ ക്ലിഫ് ഹൗസിനുള്ളിൽ കടന്ന് കെ-റെയിലിന്റെ അതിരടയാളക്കല്ല് സ്ഥാപിച്ചിരുന്നു. ഇത് സുരക്ഷാവീഴ്ചയായി കണ്ടാണ് പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. ആയുധധാരികൾ ഉൾപ്പെടെ 20 വ്യവസായ സുരക്ഷാ സേനാംഗങ്ങളെ ക്ലിഫ് ഹൗസിൽ ഉടൻ വിന്യസിക്കും.
നിലവിൽ ചുമതലയിലുള്ള റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്‌സ് ഉൾപ്പെടെ 60പോലീസുകാർക്ക് പുറമെയാണിത്. ഇതോടെ ക്ലിഫ് ഹൗസിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം നൂറിനടുത്താകും. അനുവാദമില്ലാതെ ക്ലിഫ് ഹൗസിന്റെ അതിസുരക്ഷാ മേഖലയിലേക്ക് ഇപ്പോഴും ആരേയും കടത്തി വിടാറില്ല. ഈ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
Comments