വരും വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതിയിൽ വൻ വർധന ഉണ്ടാകുമെന്ന് റിപ്പോർട്ട്. 2020-21 സാമ്പത്തിക വർഷത്തിൽ ഇത് 3.16 ബില്ല്യൺ ഡോളർ ആയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതിൽ 75 ശതമാനം വർധനയിലൂടെ 5.5 ബില്ല്യൺ ഡോളറായി ഉയരുമെന്നാണ് റിപ്പോർട്ട്. 2020 ഏപ്രിൽ ഒന്നിന് അവതരിപ്പിച്ച പിഎൽഐ സ്കീം വഴിയാണ് ഈ ഉയർച്ച ഉണ്ടായിരിക്കുന്നത്. ആഗോള ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയും, ഇവിടെ തന്നെ കമ്പനികളുടെ ഉത്പന്നങ്ങൾ നിർമ്മിച്ച് കയറ്റുമതി ചെയ്യുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മൊബൈൽ ഫോൺ കയറ്റുമതിയിൽ മികച്ച വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും, സർക്കാർ വ്യവസായ മേഖലകളുമായി മികച്ച സഹകരണം നടത്തുന്നതിന്റെ തെളിവാണ് ഇതെന്നും ഐ.സി.ഇ.എ ചെയർമാൻ പങ്കജ് മൊഹിന്ദ്രൂ പറഞ്ഞു. മൊബൈൽ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് സർക്കാരിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ആ വിശ്വാസത്തിലാണ് അവർ ഇതുമായി മുന്നോട്ട് പോയത്. ആത്മനിർഭർ ഭാരതിനെ, മെയ്ക്ക് ഇൻ ഇന്ത്യ ഫോർ ദ വേൾഡ് എന്നാക്കി പുനർനിർവചിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.
കൊറോണ സമയത്തുണ്ടായ പ്രതിസന്ധികളെ മറികടന്നാണ് 2021ൽ ഈ മേഖല മികച്ച പ്രവർത്തനം പുറത്തെടുത്തത്. കയറ്റുമതി രംഗത്ത് ഇന്ത്യ മേൽക്കൈ നേടിവരുന്നതിന്റെ സൂചനകളാണ് ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാംസങ്, ഫോക്സ്കോൺ ഹോങ് ഹായ്, റൈസിംഗ് സ്റ്റാർ, വിസ്ട്രോൺ, പെഗാട്രോൺ തുടങ്ങീ അഞ്ച് ആഗോള കമ്പനികളും ലാവ, ഭഗവതി (മൈക്രോമാക്സ്), പാഡ്ജെറ്റ് ഇലക്ട്രോണിക്സ്, യുടിഎൽ നിയോലിങ്ക്സ്, ഒപ്റ്റിമസ് ഇലക്ട്രോണിക്സ് തുടങ്ങിയ ഇന്ത്യൻ കമ്പനികളും സ്മാർട്ട്ഫോൺ പിഎൽഐയിൽ പങ്കാളികളായിട്ടുണ്ട്.
അഞ്ച് വർഷത്തിനുള്ളിൽ പിഎൽഐ സ്കീമിന് കീഴിലുള്ള അംഗീകൃത കമ്പനികൾ എല്ലാവരും ചേർന്ന് 10.5 ലക്ഷം കോടിയുടെ ഉത്പാദനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 60 ശതമാനവും കയറ്റുമതിക്ക് വേണ്ടിയാകും. ഈ കാലയളവിനുള്ളിൽ രാജ്യത്ത് എട്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കണക്കുകൾ പറയുന്നു.
Comments