ഇടുക്കി: ഇടുക്കി മൂലമറ്റത്ത് തട്ടുകടയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിർത്തത്. വീട്ടിൽ നിന്നും തോക്കെടുത്തുകൊണ്ട് വന്ന് വെടിയുതിർക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി തോക്കുമായി വന്ന് വെടിയുതിർക്കുകയായിരുന്നു. ഫിലിപ്പ് മാർട്ടിൻ എന്നയാളാണ് വെടിവെച്ചത്. ഇയാളെ മുട്ടം പോലീസ് പിടികൂടിയിട്ടുണ്ട്. മരിച്ച സനൽ ബാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പുതുതായി തുറന്ന തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ സനലും പ്രദീപും കൂട്ടാളികളും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഫിലിപ്പ്, സനലിനേയും കൂടിയുണ്ടായിരുന്നവരേയും മർദ്ദിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. അതിന് ശേഷം അവിടെ നിന്നും കാറിൽ ഫിലിപ്പ് വീട്ടിലേക്ക് മടങ്ങി. കാറിനെ പിന്തുടർന്നെത്തിയ സനലും കൂട്ടാളികളും ഫിലിപ്പിനെ തടഞ്ഞതോടെ വീണ്ടും സംഘർഷമുണ്ടായി.
ഇതിനിടെ ഫിലിപ്പ് വീട്ടിൽ നിന്നും തോക്കുമായെത്തി പ്രദീപിനും സനലിനും നേരെ വെടിവെയ്‌ക്കുകയായിരുന്നു. തോക്കുമായി വരുന്നത് കണ്ട് ഇവിടെ നിന്ന് അതിവേഗത്തിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സനലനിന്റെ തലയ്‌ക്ക് പിന്നിലാണ് വെടിയേറ്റത്. ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Comments