തിരുവനന്തപുരം: കെ-റെയിൽ സർവ്വേ കല്ലിടൽ ഭൂമി ഏറ്റെടുക്കലിന് അല്ലെന്ന സർക്കാർ വാദം പൊളിയുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിന്റെ വിവരങ്ങൾ പുറത്ത്. പദ്ധതി കടന്നു പോകാനിരിക്കുന്ന 11 ജില്ലകളിലെ ഭരണകൂടങ്ങൾ പുറത്തിറക്കിയ തുടർ വിജ്ഞാപനങ്ങളിലും ഇതുസംബന്ധിച്ച വിവരങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. എടുക്കേണ്ട ഭൂമിയുടെ നമ്പറുകൾ അടക്കം രേഖയിൽ സൂചിപ്പിച്ചിട്ടുണ്ട്.
2021 ഒക്ടോബർ എട്ടിനാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. കല്ലിടൽ സാമൂഹിക ആഘാത പഠനത്തിന് ആണെന്നാണ് സർക്കാർ പറയുന്നത്. ഇതിന് വിരുദ്ധമാണ് വിജ്ഞാപനം. ആവശ്യമെങ്കിൽ സർവ്വേ സ്ഥലങ്ങളിലെ മരങ്ങൾ മുറിക്കാമെന്ന് രേഖകളിൽ പറയുന്നു. എന്നാൽ വിജ്ഞാപനത്തിലെ പരാമർശങ്ങൾ സാങ്കേതികം മാത്രമാണെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
സർവ്വേകല്ല് സ്ഥാപിക്കുന്ന ഭൂമി വില കൊടുത്തു വാങ്ങാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഭൂമി ഏറ്റെടുക്കലിനായി പ്രത്യേക ഉദ്യോഗസ്ഥനെ സർക്കാർ നിയമിച്ചു. കെ-റെയിൽ കോർപ്പറേഷന്റെ നിർദ്ദേശ പ്രകാരമാണ് ഈ നിയമനം. നിലവിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ യു.വി ജോസിനെയാണ് ഉദ്യോഗസ്ഥനായി നിയമിച്ചിരിക്കുന്നത്. സാമൂഹിക ആഘാത പഠനം ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ളതാണെന്നാണ് വിജ്ഞാപനം സൂചിപ്പിക്കുന്നത്.
Comments