ലക്‌നൗ: സംസ്ഥാനത്തെ 52 മന്ത്രിമാർക്ക് വിവിധ വകുപ്പുകളിൽ ചുമതല നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഭ്യന്തരം, റവന്യൂ, ഇൻഫർമേഷൻ, നിയമനം എന്നിവയുൾപ്പെടെ 34 വകുപ്പുകൾ മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുക.
ഗ്രാമവികസനം, ഭക്ഷ്യ സംസ്‌കരണം, വിനോദ നികുതി, ദേശീയോദ്ഗ്രഥനം എന്നീ വകുപ്പുകളുടെ ചുമതല ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്‌ക്ക് നൽകി. സഹ ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന് ആരോഗ്യം, കുടുംബക്ഷേമം, ശിശുക്ഷേമം എന്നീ വകുപ്പുകളും അനുവദിച്ചു.
ഒമ്പത് തവണ എംഎൽഎയായ സുരേഷ് ഖന്നയ്‌ക്ക് സാമ്പത്തിക, പാർലമെന്ററി കാര്യങ്ങളുടെ ചുമതലയും യുപി ബിജെപി അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗിന് ജലശക്തി വകുപ്പും നൽകി. മുൻ ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യയെ വനിതാ ശിശുക്ഷേമ മന്ത്രിയായി നിയമിച്ചു.
അരവിന്ദ് ശർമ്മയ്‌ക്ക് നഗരാസൂത്രണം, ഊർജം എന്നീ വകുപ്പുകളുടെ ചുമതലയും ജയ്വിർ സിംഗിന് ടൂറിസം, സാംസ്‌കാരിക വകുപ്പ് എന്നിവയും ജിതിൻ പ്രസാദയ്‌ക്ക് നഗരവികസന വകുപ്പും നൽകിയിട്ടുണ്ട്.
Comments