കൊൽക്കത്ത : ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആഹ്വാനത്തോട് മുഖം തിരിച്ച് ബിജെപി ഇതര മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും. ബിജെപി സർക്കാർ, പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളെ ഇ.ഡി, സിബിഐ, സെൻട്രൽ വിജിലൻസ് കമ്മീഷൻ, ആദായനികുതി വകുപ്പ് തുടങ്ങിയവയെ ഉപയോഗിച്ച് നേരിടുകയാണെന്നും ഇത് അവസാനിപ്പിക്കാൻ ഒന്നിച്ച് നിൽക്കണമെന്നുമാണ് മമത ആവശ്യപ്പെട്ടത്. എന്നാൽ പ്രതിപക്ഷ നേതാക്കൾ ഇത് തിരസ്‌കരിച്ചു.
മമതയുടെ കത്ത് പോലും കിട്ടിയിട്ടില്ലെന്നാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പറഞ്ഞത്. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിന് വേണ്ടിയാണ് പാർട്ടി നിലകൊള്ളുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ അതിന് ഇനിയും സമയമുണ്ടല്ലോ എന്നും ഇപ്പോൾ തൽക്കാലം അതൊന്നും ആലോചിക്കുന്നില്ലെന്നും ബിജു ജനതാദൾ നേതാവ് വ്യക്തമാക്കി.
കോൺഗ്രസ് മുതിർന്ന നേതാവ് ആധിർ രജ്ഞൻ ചൗധരിയും മമതയ്‌ക്കെതിരെ ആഞ്ഞടിച്ചു. മമത വിശ്വസിക്കാൻ പറ്റുന്നയാളല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ചില സമയത്ത് ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ മമത ആവശ്യപ്പെടും. ചില സമയത്ത് ബിജെപിയെയും കോൺഗ്രസിനെയും തകർക്കണമെന്ന് പറയും. ചിലപ്പോൾ കോൺഗ്രസ് ഇല്ലാതാകണമെന്നും പറയും. ഇങ്ങനെ രാവും പകലും നിലപാടുകൾ മാറ്റി പറയുന്ന ഒരാളെ എങ്ങനെയാണ് വിശ്വസിക്കുക എന്ന് ചൗധരി ചോദിച്ചു.
ബീർഭൂമിൽ നടന്ന സംഘർഷത്തിൽ സിബിഐ അന്വേഷണം വേണമെന്നും, ബംഗാൾ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത് എന്നും ആധിർ രഞ്ജൻ ചൗധരി ആരോപിച്ചു.
Comments