പൂനെ : ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തി പൂനെയിൽ നിറഞ്ഞാടി മലയാളി താരങ്ങൾ. രാജസ്ഥാന്റെ നൂറാം മത്സരത്തിൽ മിന്നും പ്രകടനമാണ് ക്യാപ്റ്റൻ സഞ്ജുവും ദേവദത്ത് പടിക്കലും കാഴ്ചവെച്ചത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് രാജസ്ഥാൻ റോയൽസ് നേടിയത്. ഏറ്റവും കൂടുതൽ റൺസുമായി സഞ്ജു തന്നെയാണ് മുന്നിൽ.
അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തിക്കൊണ്ട് പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജു തകർത്താടി. 27 ബോളിൽ 55 റൺസാണ് സഞ്ജു നേടിയത്. ബംഗളൂരിൽ നിന്ന് രാജസ്ഥാനിലേക്ക് എത്തിയ ദേവദത്ത് പടിക്കൽ 29 ബോളിൽ രണ്ട് സിക്‌സറും നാല് ബൗണ്ടറിയുമുൾപ്പെടെ 41 റൺസ് എടുത്തു.
രാജസ്ഥാന് വേണ്ടി ആദ്യം ഇറങ്ങിയത്. ജോസ് ബട്‌ലറും യശസ്വി ജെയ്‌സ്വാളുമാണ്. ഇരുവരും ചേർന്ന് 55 റൺസ് നേടി. ജെയ്‌സ്വാളാണ് ആദ്യം പുറത്തായത്. പിന്നീട് മലയാളി താരം സഞ്ജു സാംസൺ എത്തി ബട്‌ലറിനോടൊപ്പം നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ബട്‌ലർ പുറത്തായി. 28 ബോളിൽ 35 റൺസ് ബട്‌ലർ നേടി.
ഇതിന് പിന്നാലെ ഇറങ്ങിയ മലയാളി താരങ്ങളാണ് ടീമിന്റെ സ്‌കോർ ഉയർത്തിയത്. രാജസ്ഥാനിലെത്തിയ പടിക്കലിന്റെ അരങ്ങേറ്റം ഒട്ടും മോശമായില്ല. സഞ്ജുവിന്റെ ഒപ്പത്തിനൊപ്പം നിന്ന് കളിച്ച പടിക്കൽ 29 പന്തിൽ 41 റൺസെടുത്തു. 73 റൺസാണ് സഞ്ജു-പടിക്കൽ കൂട്ടുകെട്ടിൽ ഉണ്ടായത്.
ഷിംറോൺ ഹിറ്റ്‌മെയർ 13 ബോളിൽ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയുമുൾപ്പെടെ 32 റൺസ് നേടിയപ്പോൾ റിയാൻ പരാഗ് 9 ബോളിൽ 12 റൺസെടുത്ത് പുറത്താകാതെ നിന്നു.
Comments