ഇസ്രായേലിൽ വീണ്ടും വീണ്ടും ഭീകരാക്രമണം. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ബെനയ് ബ്രാക്കിലാണ് ഭീകരാക്രമണം ഉണ്ടായത്. വണ്ടിയോടിച്ചെത്തിയ തോക്കുധാരി വഴിയാത്രക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായാണ് വിവരം.രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള അൾട്രാ ഓർത്തഡോക്‌സ് ജൂതപ്രദേശങ്ങളിലൊന്നാണ് ബെനെയ് ബ്രാക്ക്.
ഒരാഴ്ചയ്‌ക്കിടെ ഇത് മൂന്നാമത്തെ ഭീകരാക്രമണമാണ് രാജ്യത്ത് നടക്കുന്നത്. പതിനൊന്ന് ഇസ്രായേൽ പൗരന്മാരാണ് ഒരാഴ്ചയ്‌ക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണ സാധ്യത മുന്നിൽ കണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
അറബ് ഭീകരതയുടെ തരംഗത്തെ ഇസ്രായേൽ അഭിമുഖീകരിക്കുകയാണ്.സുരക്ഷാസേന പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. ഉത്സാഹത്തോടെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തീവ്രവാദത്തെ ചെറുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു.
തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങൾ ജനങ്ങളിൽ ഭീതി നിറച്ചിരിക്കുകയാണ്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഭീകരാക്രമണത്തെ ഇന്ത്യയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അപലപിച്ചു.
Comments