ന്യൂഡൽഹി : ദി കശ്മീർ ഫയൽസ് എന്ന സിനിമയ്‌ക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മാപ്പ് പറയണമെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ. മാപ്പ് പറയുന്നതുവരെ മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധം ശക്തമായി തന്നെ തുടരുമെന്ന് ബംഗളൂരുവിൽ നിന്നുള്ള എംപികൂടിയായ അദ്ദേഹം പറഞ്ഞു. കെജ്രിവാളിന്റെ വീടിന് മുൻപിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
നിയമസഭയിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ പരിഹസിച്ചതിൽ കെജ്രിവാൾ നിരുപാധികം മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. അതിനായാണ് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രി മാപ്പ് പറയുന്നതുവരെ സമരം തുടരുമെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു അരവിന്ദ് കെജ്രിവാൾ നിയമസഭയിൽ കശ്മീരി പണ്ഡിറ്റുകളെ പരിസഹിച്ചുകൊണ്ട് പരാമർശം നടത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുടെ കഥ പറയുന്ന ദി കശ്മീർ ഫയൽസ് നികുതി രഹിതമാക്കണമെന്ന് സർക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണം ആയിരുന്നു കെജ്രിവാളിന്റെ പരിഹാസം. ദി കശ്മീർ ഫയൽസ് വ്യാജൻ ആണെന്നും, നികുതിയിളവ് വേണമെങ്കിൽ സംവിധായകൻ സിനിമ യൂട്യൂബിൽ പ്രദർശിപ്പിക്കണമെന്നുമായിരുന്നു പരാമർശം.
Comments