പാലക്കാട്: നിസാരകാരണങ്ങളാൽ ട്രെയിനുകളിൽ അപായച്ചങ്ങല വലിക്കുന്നത് ഒഴിവാക്കണമെന്ന് ദക്ഷിണ റെയിൽവെ. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ അപായച്ചങ്ങല വലിക്കാവൂ. മതിയായ കാരണമില്ലാതെ അപായച്ചങ്ങല വലിക്കുന്നത് 1989ലെ ഇന്ത്യൻ റെയിൽവേ നിയമത്തിലെ സെക്ഷൻ 141 പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും കുറ്റം തെളിഞ്ഞാൽ 1000 രൂപ പിഴയോ ഒരു വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരുമെന്നും റെയിൽവേ മുന്നറിയിപ്പ് നൽകി.
ഇന്ത്യയൊട്ടാകെ ട്രെയിൻ യാത്രാസമയം വൈകുന്നതിൽ അപായച്ചങ്ങല വലിക്കൽ ഒരു
കാരണമാണ്. ട്രെയിൻ അപ്രതീക്ഷിതമായി നിർത്തുന്നത് ട്രെയിനിന്റെ സമയക്രമത്തെ മാത്രമല്ല, യാത്രക്കാരുടെ വിലപ്പെട്ട സമയം അപഹരിക്കുന്നതിനും കാരണമാകും. പിന്നാലെ വരുന്ന ട്രെയിനുകൾ വൈകുന്നതിനും ഇതിടയാക്കും. ട്രെയിനുകളുടെ സമയക്രമം പാലിക്കാൻ ഇന്ത്യൻ റെയിൽവേ കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും അപായച്ചങ്ങല വലിക്കുന്ന സംഭവങ്ങൾ വർധിക്കുന്നത് ട്രെയിൻ സർവീസുകളെ ബാധിക്കുന്നുണ്ടെന്ന് റെയിൽവേ പറയുന്നു.
ദിവസേനയുള്ള 1303 മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലും 640 എമു/മെമു പ്രതിദിന സബർബൻ ട്രെയിനുകളിലുമായി ദക്ഷിണ റെയിൽവെയുടെ കീഴിൽ ഓരോ ദിവസവും 22 ലക്ഷം യാത്രക്കാരാണ് സഞ്ചരിക്കുന്നത്. ഈ സാമ്പത്തിക വർഷം (2021-22) അനാവശ്യമായി അപായച്ചങ്ങല വലിച്ചതിന് ദക്ഷിണ റെയിൽവേ ഇതുവരെ 1369 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1043 പേരെ അറസ്റ്റ് ചെയ്യുകയും 7,11,066 രൂപ പിഴയൊടുക്കുകയും ചെയ്തു.
സുരക്ഷാപ്രശ്നങ്ങളുണ്ടെങ്കിൽ ലോക്കോ പൈലറ്റിന്റെയും ഗാർഡിന്റെയും ശ്രദ്ധ ആകർഷിക്കുന്നതിനായി യാത്രക്കാർക്ക് ഉപയോഗിക്കുന്നതിനായാണ് അപായച്ചങ്ങല നൽകിയിട്ടുള്ളത്. അടിയന്തര സാഹചര്യമോ പരാതിയോ ഉണ്ടായാൽ, ബന്ധപ്പെട്ട കോച്ചിന്റെ ചുമതലയുള്ള ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറെയാണ് യാത്രക്കാർ ആദ്യം സമീപിക്കേണ്ടത്. കൂടാതെ, യാത്രക്കാർക്ക് ഹെൽപ്പ് ലൈൻ നമ്പരായ 139 ൽ ബന്ധപ്പെടാം. ഇതിലൂടെ റെയിൽ സംബന്ധമായ എല്ലാ പരാതികൾക്കും ആവലാതികൾക്കും ഒറ്റത്തവണ പരിഹാരം ലഭിക്കും. ആപ്പ് സ്റ്റോറിലൂടെ ആൻഡ്രോയിഡ്/ഐഒഎസ് ഉപയോക്താക്കൾക്ക് RailMadad ആപ്പ് ഡൗൺലോഡ് ചെയ്യാമെന്നും റെയിൽവേ അറിയിച്ചു.
Comments