ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ റദ്ദാക്കിയാൽ സമൂഹമാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഒരാളുടെ അക്കൗണ്ടിൽ നിന്നും നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാനുള്ള അവകാശം മാത്രമെ സോഷ്യൽ മീഡിയകൾക്കുള്ളൂ. എന്നാൽ അക്കൗണ്ട് തന്നെ റദ്ദാക്കുന്ന നീക്കം തെറ്റാണെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി.
ഒരു ഉപയോക്താവ് പങ്കുവെയ്‌ക്കുന്ന ഭൂരിഭാഗം ഉള്ളടക്കവും നിയമവിരുദ്ധമാണെങ്കിൽ, അക്കൗണ്ട് താത്കാലികമായി നിർത്തലാക്കാനുള്ള നടപടി സ്വീകരിക്കാമെന്നും കേന്ദ്രം അറിയിച്ചു. ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽമീഡയ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ അക്കൗണ്ട് മുന്നറിയിപ്പില്ലാതെ പൂട്ടിയതുമായി ബന്ധപ്പെട്ട് നിരവധി പേർ നൽകിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്ര ഐടി മന്ത്രാലയം ഇക്കാര്യം കോടതിയിൽ അറിയിച്ചത്.
മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ റദ്ദാക്കുന്നത് ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഇല്ലാതാക്കുന്നതാണെന്നും കേന്ദ്രം പറഞ്ഞു. എന്തിനാണ് തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് ഉപയോക്താക്കൾക്ക് കമ്പനി നോട്ടീസ് നൽകണം. ഏകപക്ഷീയമായി നടപടി സ്വീകരിക്കുകയാണെങ്കിൽ സമൂഹമാദ്ധ്യമത്തിനെതിരെ നിയമപരമായി നീങ്ങാൻ ഉപയോക്താവിന് അനുമതിയുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
Comments