ന്യൂയോർക്ക് :ഓസ്‌കർ വേദിയിൽ അവതാരകനെ തല്ലിയ നടൻ വിൽസ്മിത്തിനെ പോലീസ് അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയതാണെന്ന വെളിപ്പെടുത്തലുമായി ഓസ്‌കർ ഇവന്റ് നിർമ്മാതാവ് വിൽ പാക്കെർ. എന്നാൽ ഒരു നടപടിയും എടുക്കരുതെന്ന് കാണിച്ച് അവതാരകൻ ക്രിസ് റോക്ക് പോലീസിന് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് വിൽസ്മിത്തിനെ അറസ്റ്റ് ചെയ്യാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവ ശേഷം ലോസ് ആഞ്ചൽസ് പോലീസ് വേദിയിലേക്ക് എത്തിയിരുന്നു. അവർ ക്രിസ് റോക്കുമായി ഏറെ നേരം സംസാരിച്ചു. വിൽസ്മിത്തിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായാണ് തങ്ങൾ വന്നിരിക്കുന്നതെന്ന് പോലീസ് റോക്കിനോട് പറഞ്ഞു. എന്നാൽ തനിക്ക് പരാതിയൊന്നും ഇല്ലെന്ന് റോക്ക് പോലീസിനോട് വ്യക്തമാക്കി. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്താതെ മടങ്ങുകയായിരുന്നു. റോക്ക് അനുമതി നൽകിയിരുന്നെങ്കിൽ വിൽസ്മിത്ത് ഇന്ന് അഴിക്കുള്ളിൽ ആയേനെയെന്നും പാക്കെർ വ്യക്തമാക്കി. പോലീസുകാർ റോക്കിനെ ഒരുപാട് നിർബന്ധിച്ചു. എന്നാൽ റോക്ക് അതെല്ലാം കേട്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌കർ വേദിയിൽവെച്ച് അവതാരകനെ പരസ്യമായി മുഖത്ത് അടിച്ച വിൽസ്മിത്തിനെ അറസറ്റ് ചെയ്യണമെന്ന് ആവശ്യം ഉയർന്നിരുന്നു. സംഭവങ്ങളെക്കുറിച്ച് തങ്ങൾക്ക് ബോദ്ധ്യമുണ്ടെന്ന് ആയിരുന്നു ഇതിനോട് പോലീസ് പ്രതികരിച്ചത്. മർദ്ദനമേറ്റ വ്യക്തി പരാതി നൽകുന്നതിന് വിസമ്മതിച്ചു. ഇതാണ് നടപടി സ്വീകരിക്കാതിരിക്കാൻ കാരണം. സംഭവത്തിൽ കൂടിയാലോചനയ്‌ക്ക് ശേഷം വേണമെങ്കിൽ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞിരുന്നു.
ഭാര്യയെക്കുറിച്ച് റോക്ക് പറഞ്ഞ തമാശയാണ് വിൽസ്മിത്തിനെ ചൊടിപ്പിച്ചത്. തുടർന്ന് വേദിയിലേക്ക് കയറി ചെന്ന് റോക്കിന്രെ മുഖത്ത് അടിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഓസ്കർ പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
Comments