മുംബൈ: ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ സിനിമ ടിക്കറ്റ് കാണിച്ചാൽ പാലിന് വില കിഴിവ് നൽകുമെന്ന് പറഞ്ഞ കച്ചവടക്കാരന് വധഭീഷണി. മുംബൈയിലെ പ്രാദേശിക വ്യവസായിയായ അനിൽ ശർമ്മയ്‌ക്കാണ് ഭീഷണി ഫോൺകോളുകൾ വന്നത്. ഇതോടെ പന്ത്നഗർ പോലീസ് സ്റ്റേഷനിൽ അദ്ദേഹം പരാതി നൽകി.
കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ കഥ പറയുന്ന ദി കശ്മീർ ഫയൽസ് എന്ന ചിത്രം കണ്ടവർ സിനിമയുടെ ടിക്കറ്റ് കാണിച്ചാൽ പാലിന് 10 രൂപ കിഴിവ് നൽകുമെന്നായിരുന്നു ശർമയുടെ വാഗ്ദാനം. ഇതിന്റെ ഭാഗമായി തന്റെ കടയുടെ മുൻവശത്ത് ഒരു ബോർഡ് എഴുതിവെക്കുകയും ചെയ്തു. കശ്മീർ ഫയൽസിന്റെ ടിക്കറ്റ് നൽകിയാൽ താൻ വിൽക്കുന്ന പാലിന് 20 ശതമാനം വിലക്കിഴിവ് ഉണ്ടെന്നായിരുന്നു ശർമ ബോർഡിൽ എഴുതിവെച്ചത്.
വാഗ്ദാനപ്രകാരം ലിറ്ററിന് 44 രൂപ വിലയുള്ള പാൽ 35 രൂപയ്‌ക്ക് ശർമ വിറ്റഴിച്ചു. തന്റെ ഓഫർ കാണുന്നവർ സിനിമ കാണാൻ പ്രചോദിക്കപ്പെടുന്നുണ്ടെങ്കിൽ കച്ചവടത്തിലെ നഷ്ടം സഹിക്കാൻ തയ്യാറാണെന്നായിരുന്നു ശർമയുടെ നിലപാട്. മുംബൈയിലെ ദൂദ്സാഗർ ഡയറിയുടെ ഉടമയാണ് ശർമ്മ
എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി വധഭീഷണി കോളുകളായിരുന്നു ശർമ്മ നേരിട്ടത്. സിനിമയുടെ പേരിൽ പാൽ വിലകുറച്ച് വിറ്റതാണ് പലരെയും പ്രകോപിപ്പിച്ചത്. സംഭവത്തിൽ ശർമയുടെ പരാതി പ്രകാരം പോ്‌ലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments